വീടില്ലാതെ കഷ്ടപ്പെട്ട നിർധന കുടുംബത്തിന് സ്നേഹവീടൊരുക്കി തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. പൈങ്കുളം മദർ ആൻഡ് ചൈൽഡിലെ അന്തേവാസി രജനിക്കും മകൾക്കുമാണ് കുട്ടികൾ വീട് നിർമിച്ച് നൽകിയത്. കുമാരമംഗലം നടുവത്തുപാറയിലെ മൂന്നു സെന്റ് സ്ഥലത്താണ് രജനിക്കും മകൾ റേച്ചലിനും കുട്ടികൂട്ടം വീട് ഒരുക്കിയത്.
കുട്ടികളിൽനിന്നു സമാഹരിച്ച തുക ഉപയോഗിച്ചായിരുന്നു വീടിന്റെ നിർമാണം. 45 ദിവസം കൊണ്ട് അഞ്ചരലക്ഷം രൂപ ചെലവിൽ വീടിന്റെ നിർമാണം പൂർത്തിയായി. രണ്ടു മുറിയും ഹാളും അടുക്കളയും പൂമുഖവും ഉൾപ്പെടുന്ന ഒരു കൊച്ചു വീട്. സർക്കാർ അനുവദിച്ച മൂന്നു സെന്റ് സ്ഥലത്തായിരുന്നു വീടിന്റെ നിർമാണം. വീടുപണി കഴിഞ്ഞ് മിച്ചംവെന്ന നിർമാണ വസ്തുക്കൾ മറ്റൊരു നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നവും യാഥാർഥ്യമാക്കി.
കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വീടിന്റെ വെഞ്ചരിപ്പുകർമം നിർവഹിച്ചു. കുട്ടികൾ സമ്മാനിച്ച വീടിന് സ്‌നേഹഭവനമെന്ന് നാമകരണം ചെയ്തു. വിമല സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിലായിരുന്നു പുതിയ വീട്ടിലെ പാലുകാച്ചൽ ചടങ്ങ്.