സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമാക്കി ഉദയംപേരൂർ ഐഒസി പ്ലാന്റിൽ സമരം അഞ്ചാംദിവസവും തുടരുന്നു. സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്ലാന്റിന് മുൻപിൽ അനിശ്ചിതകാല ഉപരോധസമരവും ആരംഭിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന് ഇൻഡെയ്ൻ വിതരണക്കാരുടെ സംഘടന ആവശ്യപ്പെടുന്നു.
സമരം ആരംഭിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഐഒസി മാനേജ്മെന്റ് തയാറാകാഞ്‍തോടെയാണ് പ്ലാന്റിന് മുൻപിൽ ഉപരോധസമരം ആരംഭിച്ചത്. എ.ഐ.ടി.യു.സി ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് സമരം നടത്തുന്നത്. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ ജില്ലാ കലക്ടർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. സുരക്ഷാസംവിധാനങ്ങൾ ഉറപ്പ് വരുത്താതെ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമര സമിതി.
തൊഴിലാളി യൂണിനുകളുടേയും ഐഒസിയുടേയും കടുംപിടുത്തം വെട്ടിലാക്കിയത് ഇൻഡെയ്ൻ പാചകവാതകവിതരണക്കാരെയാണ്. സിലിണ്ടർ ലഭിക്കാത്തത് കാരണം ഉപഭോക്താക്കള് ഏജൻസികളിലെത്തി ബഹളവും ആരംഭിച്ചു. പല ഏജൻസികളിലും സ്റ്റോക് കാലിയായി
വെള്ളിയാഴ്ച പുലര്‌ച്ചെ പ്ലാന്റിലെ അറ്റകുറ്റപ്പണിക്കിടെ തീപ്പൊളളലേറ്റ താല്‍ക്കാലിക ജീവനക്കാരന്‍ രതീഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇതേ തുടർന്നാണ് സുരക്ഷാസംവിധാനങ്ങൾ കുറ്റമറ്റതാക്കണമെന്ന ആവശ്യവുമായി കരാർ ജീവനക്കാർ സമരം ആരംഭിച്ചത്