പൂരം പ്രതിസന്ധിയിൽ പ്രതിഷേധിച്ച് തൃശൂരിലെ മന്ത്രിമാർക്കെതിരെ ഉത്സവ ഏകോപന സമിതി പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഉത്സവ ആചാരങ്ങൾ മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനം. ഉത്രാളിക്കാവ് വെടിക്കെട്ട് പതിവ് പോലെ നടത്താൻ അനുമതിയായെന്നും ഉത്സവ സമിതി അറിയിച്ചു.
മുൻവർഷങ്ങളിലെത് പോലെ വൻതോതിലുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. ഉത്രാളിക്കാവ് പൂരത്തിൽ 15 കിലോയിലധികമുളള വെടിക്കെട്ടിന് കലക്ടർ അനുമതി നിഷേധിച്ചതോടെയാണ് ഉത്സവ ഏകാപന സമിതി ഹർത്താൽ നടത്തിയതും നാളെ മുതൽ തൃശൂരിലെ മന്ത്രിമാരുടെ വീട്ടുപടിക്കൽ കുടിൽ കെട്ടി സമരം നടത്താനും തീരുമാനിച്ചത്. എന്നാൽ മന്ത്രിമാരായ വി.എസ്. സുനിൽകുമാറും എ.സി.മൊയ്തീനും ഇന്നലെ ചർച്ച നടത്തുകയും പതിവ് പോലെ പുരങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉറപ്പും കൊടുത്തു.
കേന്ദ്ര പെട്രോളിയം മന്ത്രാലയം കഴിഞ്ഞ സെപ്തംബറിൽ പുറത്തിറക്കിയ സർക്കുലറായിരുന്നു വെടിക്കെട്ടിന് തടസമായത്. ഇത് മറികടക്കാനുള്ള ഉത്തരവാദിത്യം സംസ്ഥാന സർക്കാർ ഏറ്റെടുത്തൂവെന്ന് ഉറപ്പ് ലഭിച്ചെന്നും അവകാശപ്പെടുന്നു.
ഇതോടെ ഉത്രാളിക്കാവ് പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് നാളെയും പ്രധാന വെടിക്കെട്ട് ചൊവ്വാഴ്ച്ചയും നടക്കും. നേരത്തെ തൃശൂർ പൂരം പതിവ് പോലെ നടക്കുമെന്ന് മന്ത്രിസഭ ഉറപ്പ് നൽകിയിട്ടും ഉത്സവ സമിതി ഹർത്താൽ നടത്തിയിരുന്നു.