വൈക്കം തവണക്കടവില്‍ സോളർ യാത്രാ ബോട്ട് തകരാറിലാക്കിയ കേസില്‍ അന്വേഷണം വ്യാപിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ അട്ടിമറിയിലേയ്ക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സ്ഥലം എം.എൽഎ സി.കെ. ആശ വ്യക്തമാക്കി.
വൈക്കം തവണക്കണവ് റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് ആഴ്ചകൾക്കുമുമ്പ് സോളർ ബോട്ട് ഇറക്കിയത്. ഇതിന് പിന്നാലെ സർവീസ് അട്ടിമറിച്ച് അപകടമുണ്ടാൻ നടന്ന നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സ്ഥലം എം.എൽഎ വ്യക്തമാക്കി. സർക്കാർ അതീവഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും സി.കെ. ആശ പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ച് സ്റ്റേഷൻ മാസ്റ്ററുടെ ഉൾപ്പെടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അട്ടിമറിയാണെന്ന് വ്യക്തമായതോടെ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. കാണാതായ ദിശാ നിയന്ത്രണ സംവിധാനം റഡർ വീണ്ടും ബോട്ടിൽ ഘടി്പിച്ചതോടെ സർവീസ് പുനരാരംഭിച്ചു. വരുംദിവസങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനകളും ഉണ്ടാകും.