തെരുവുനായ ശല്യം പരിഹരിക്കാൻ ഫലപ്രദമായ സംവിധാനമൊരുക്കി ഒരുപറ്റം മൃഗസ്നേഹികൾ. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായക്കുട്ടികളെ മരുന്നുൾപ്പെടെ നൽകി സംരക്ഷിച്ചശേഷം ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. കോട്ടയത്തെ ഫ്രണ്ട്സ് ഒാഫ് അനിമൽസാണ് ഈ മാതൃകാപദ്ധതിക്കു പിന്നിൽ.
തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടിയവർക്ക് മുന്നിൽ മൃഗസ്നേഹം വിളമ്പുകയല്ല വേണ്ടതെന്ന തിരിച്ചറിവാണ് കോട്ടയത്തെ ഫ്രണ്ട്സ് ഒാഫ് അനിമൽസിനെ നവീന ആശയത്തിലേക്കെത്തിച്ചത്. കോട്ടയം ടൗണിലും പരിസരങ്ങളിലും അലഞ്ഞുതിരയുന്ന നായക്കുട്ടികളെയാണ് സംഘടന സംരക്ഷിക്കുന്നത്. വെറുതെ ഭക്ഷണം നൽകുന്നതിനപ്പുറം പ്രതിരോധ മരുന്നുൾപ്പെടെ കൃത്യമായി നൽകിയാണ് പരിചരിക്കുന്നത്. ഇതിനായി പ്രത്യേകം ആളുകളെയും ചുമതലപ്പെടുത്തിയിരിക്കുന്നു. രണ്ടുമുതൽ അഞ്ചു മാസം വരെ പ്രായമായ നായക്കുട്ടികളെ പിന്നീട് മാധ്യമങ്ങളിലൂടെ വിവരം നൽകി ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. എന്നാൽ വെറുതെ വന്ന് വാങ്ങാമെന്ന് വിചാരിക്കണ്ട. വാങ്ങുന്നയാളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കും. നായ്കുട്ടിയുടെ സംരക്ഷണചുമതല പൂർണമായും ഏറ്റെടുത്തുവെന്ന സമ്മപത്രവും ഒപ്പിട്ടുൽകണം. അവശ്യം വേണ്ടമരുന്നുകളും പോഷകാഹാരവും കോളർ ബെൽറ്റുകളും സൗജന്യമായി ഒരോ നായക്കുട്ടിയ്ക്കും നൽകുന്നു.
തെരുവുനായ ശല്യം രൂക്ഷമായതിനെത്തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് അവബോധ പരിപാടി എന്ന രീതിയിൽ സംഘടന ഇത്തരമരു ആശയത്തിലേക്കത്തുന്നത്. 25 നായക്കുട്ടികളായാണ് ഇത്തരത്തിൽ സൗജന്യമായി നൽകിയത്. ഇത് രണ്ടാംതവണയാണ് ഫ്രണ്ട്സ് ഒാഫ് അനിമൽസ് ദത്തെടുക്കൽ പരിപാടി സംഘടിപ്പിക്കുന്നത്.