29–ാം വയസ്സിലാണു ജോണി ജോസിന്റെ ജനനം. പുനർജന്മം. അതുകൊണ്ടുതന്നെ ഇപ്പോൾ 60–ാം വയസ്സിൽ ജോണിക്കു മുപ്പത്തൊന്നുകാരന്റെ ചെറുപ്പം, ഇരുപത്തൊന്നുകാരന്റെ ചുറുചുറുക്ക്. ജോണി ജോസ് കൊച്ചിയിലെ കായികപ്രേമികൾക്ക് അപരിചിതനല്ല. ഫുട്ബോൾ താരം, കരാട്ടെ ചാംപ്യൻ, പരിശീലകൻ, യോഗാചാര്യൻ. സ്ട്രോക്ക് വന്നു തളർന്നു വീണിടത്തുനിന്നു പൊരുതിക്കയറിവന്ന ജോണി തന്റെ കഴിവുകൾ പുതുതലമുറയിലേക്കു പകരാനൊരു കളരി തുറക്കുകയാണ്. കൂട്ടിനൊരു ശിഷ്യനുണ്ട്. സംവിധായകൻ റോഷൻ ആൻഡ്രൂസ്.
യോഗയുടെ ഏകാഗ്രതയും കരാട്ടെ, ഐകിഡോ, കളരി, തായ്ചി ചുവാൻ, കോബുഡോ എന്നീ ആയോധനമുറകളുടെ വഴക്കവും കരുത്തും മനഃശക്തിയും കാൽപന്തുകളിയുടെ ടീം സ്പിരിറ്റും എല്ലാറ്റിനുമുപരി മരണത്തിൽനിന്നു തിരിച്ചുവന്നവന്റെ നിശ്ചയദാർഢ്യവും സമന്വയിപ്പിക്കുകയാണു ജോണി. ഇവയെല്ലാം ചേർന്നൊരു പുതിയ ജീവിതശൈലി പഠിപ്പിക്കാനാണു ജോണിയും റോഷനും ചേർന്നു കളരി തുറക്കുന്നത്. പനമ്പിള്ളി നഗർ എൽഡേഴ്സ് ഫോറം റോഡിന്റെ തെക്കേയറ്റത്തു കന്നഡ ഭവൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ‘ടേണിങ് പോയിന്റ്’ എന്ന കളരിയുടെ അവസാന മിനുക്കുപണികളിലാണു ഗുരുവും ശിഷ്യൻമാരും.