തൃശൂർ പൊന്നാനി കോൾപാടങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിപുലമായ സമിതി രൂപീകരിച്ചു. നാല് മന്ത്രിമാരെയും സ്പീക്കറെയും രണ്ട് എം. പിമാരെയും ഉൾപ്പെടുത്തിയാണ് തൃശൂർ പൊന്നാനി കോൾ വികസന അതോറിറ്റി പുനസംഘടിപ്പിച്ചത്. വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ആദ്യയോഗം ശനിയാഴ്ച തൃശൂരിൽ ചേരും.
തൃശൂർ മലപ്പുറം ജില്ലകളിലായി നാൽപതിനായിരം ഹെക്ടറോളം വരുന്ന കൃഷിയിടമാണ് തൃശൂർ പൊന്നാനി കോൾപാടം എന്നറിയപ്പെടുന്നത്. ഈ പ്രദേശത്തെ അടിസ്ഥാനസൗകര്യവികസനത്തിന് വർഷങ്ങൾക്ക് മുൻപേ കോടികൾ അനുവദിക്കുകയും ഏകോപനത്തിനായി തൃശൂർ പൊന്നാനി കോൾ വികസന സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പലകാരണങ്ങൾകൊണ്ട് സമിതി നിർജീവമായതോടെ അടിസ്ഥാനസൗകര്യവികസനങ്ങൾ മുരടിച്ചു. ഈ സാഹചര്യത്തിലാണ് വികസന സമിതിയെ കൂടുതൽ അധികാരങ്ങളുള്ള വികസന അതോറിറ്റിയായി പുനസംഘടിപ്പിച്ചത്.
തൃശൂർ എം.പി ചെയർമാനും കലക്ടർ സ്പെഷ്യൽ ഓഫീസറുമായ അതോറിറ്റിയിൽ തൃശൂർ മലപ്പുറം ജില്ലകളിൽ നാല് മന്ത്രിമാരും സ്പീക്കറും എം.എൽ.എയും എം.പിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളാണ്. കൂടുതൽ ജനപ്രതിനിധികളുള്ളതിനാൽ കൂടുതൽ തുക കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പ്രാദേശിക വിഷയങ്ങളിൽ ഇടപെടാനായി തദേശജനപ്രതിനിധികളെയും കർഷകപ്രതിനിധികളെയും ഉൾപ്പെടുത്തി കോള്‍ വികസന കൗണ്‍സിലും ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ശനിയാഴ്ച യോഗം ചേർന്ന് ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ മാർഗരേഖ രൂപീകരിക്കും.