വൈക്കത്തെ സൗരോർജയാത്രബോട്ട് കേടുവരുത്തിയ സംഭവത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പ്രൊപ്പല്ലറുകളുടെ ഭാഗമായ നട്ടുകൾ ഊരിമാറ്റിയെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടൽകൊണ്ട് വൻ ദുരന്തം ഒഴിവായത്.
രാജ്യത്തെ ആദ്യ സൗരോർജ യാത്രാ ബോട്ടാണ് രണ്ട് ദിവസം മുമ്പാണ് വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. വൈക്കത്തുനിന്നും ആലപ്പുഴയിലെ തവണക്കടവിലേയ്ക്കാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം സർവീസിനിടെയാണ് തകരാർ ബോധ്യപ്പെട്ടത്ത്. എന്നാൽ യാത്രക്കാരെ പരിഭ്രാന്തരാക്കാതിരിക്കാനായി വിവരം അറിയിച്ചുമില്ല. തുടർന്ന് ബോട്ട് തവണക്കടവിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ പ്രൊപ്പല്ലറിന്റെ ഒരു ഭാഗത്തെ നട്ടുകൾ ഊരിമാറ്റിയ നിലയിൽ കണ്ടെത്തി.
കേടുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കമെന്ന് ബോധ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. വൈക്കത്ത് സൗരോർജ ബോട്ട് വിജയമായതോടെ മറ്റ് ഫെറികളിലേയ്ക്കും സോളർ ബോട്ട് ഉപയോഗിക്കാൻ നടപടികൾ തുടങ്ങിയിരുന്നു. ഇതാവാം അട്ടിമറിയ്ക്ക് പിന്നിലുള്ള കാരണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മാത്രമല്ല ബോട്ടിനെക്കുറിച്ച് കൃത്യമായ അറിവുള്ളവരാണ് കേടുവരുത്തിയതിന് പിന്നിലെന്നും കരുതപ്പെടുന്നു. ഇതേക്കുറിച്ചെല്ലാം വിദഗ്ധരുടെ സഹായത്തോടെ സമഗ്രമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.