കൊച്ചി ഉദയംപേരൂർ ഐ.ഒ.സി പ്ലാന്റിലെ ഇന്ധനം സൂക്ഷിക്കുന്ന ബുള്ളറ്റ് ടാങ്കറുകൾക്ക് സുരക്ഷാഭീഷണി. സുരക്ഷാവേലികൾ തകർന്നതോടെ പ്ലാന്റിനുള്ളിലേക്ക് പിൻഭാഗത്ത് കൂടി ആർക്കും കയറിപോകാം. നിർമാണം പുരോഗമിക്കുന്ന പുതിയ ഇന്ധന സംഭരണിക്കും സുരക്ഷിതത്വമില്ലെന്ന പരാതിയുമായി പ്രദേശവാസികളും രംഗത്തെത്തി. സുരക്ഷ ഉറപ്പാക്കാതെ കേന്ദ്രം കമ്മിഷൻ ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ .
ഒരു പ്രദേശത്തെ മുഴുവൻ അഗ്നിക്കിരയക്കാൻ ശേഷിയുള്ള ഇന്ധനമാണ് ഈ ബുള്ളറ്റ് ടാങ്കറുകളിലുള്ളത്. പഴുതില്ലാത്ത സുരക്ഷ ഉറപ്പാക്കേണ്ടയിടം. പക്ഷേ വീഴ്ചയ്ക്ക് െതളിവാണ് ഈ കാഴ്ചകൾ. പ്ലാന്റിലെ ടാങ്കറുകളാകട്ടെ പഴകി തുരുമ്പിച്ചതും
പ്ലാന്റിൽ നിന്ന് കേവലം നൂറുമീറ്റർ മാത്രം അകലത്തിൽ അൻപതിലധികം വീടുകളുണ്ട്. പ്ലാന്റിന്റെ അതിർത്തിയിലെ സുരക്ഷാവേലി തകർന്നിട്ട് വർഷങ്ങളായി. ഈ ഭാഗത്തുകൂടി ആർക്കും നടന്ന് പ്ലാന്റിനുള്ളിലേക്ക് കടക്കാം . വേനൽ കനത്തതോടെ ചതുപ്പിലെ പുല്ല് പൂർണമായും കരിഞ്ഞുണങ്ങി തീപിടിക്കാവുന്ന സ്ഥിതിയിലാണ് . സമീപവാസികൾ തന്നെ അത്യാഹിതം ഭയന്ന് ഇപ്പോൾ പുല്ല് വെട്ടിമാറ്റുകയാണ്
അഞ്ച് വർഷം മുൻപ് ഉദയംപേരൂർ പ്ലാന്റിൽ ഇന്ധന ചോർച്ചയുണ്ടായപ്പോൾ മാനേജ്മെന്റ് ഉറപ്പ് നൽകിയ സുരക്ഷാക്രമീകരണങ്ങളൊന്നും ഇതുവരെ പൂർത്തീകരിച്ചതുമില്ല. ആശങ്ക ഇവിടെയും അവസാനിക്കുന്നില്ല. നിർമാണം പുരോഗമിക്കുന്ന പുതിയ ഇന്ധനസംഭരണിയേയും ഭയത്തോടെയാണ് ഇവർ കാണുന്നത്.
രാത്രിയായാൽ ഇവിടം സാമൂഹികവിരുദ്ധരുടെ താവളം കൂടിയാണ് . സുരക്ഷ ഉറപ്പാക്കാതെ പുതിയ ഇന്ധനസംഭരണി കമ്മിഷൻ ചെയ്യാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് പ്രക്ഷോഭപാതയിലാണ് പ്രദേശവാസികൾ.