വേദിയിൽ കുഴഞ്ഞുവീണു മരിച്ച നർത്തകന് നാടിന്റെ അന്ത്യാഞ്ജലി. ഭരതനാട്യ കലാകാരൻ ഓമനക്കുട്ടന്റെ മൃതദേഹം വടക്കൻപറവൂരിലെ വീട്ടുവളപ്പിൽ സംസ്കാരിച്ചു. ഗുരുവിനൊപ്പം ഭരനാട്യം അവതരിപ്പിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഓമനക്കുട്ടൻ കുഴഞ്ഞുവീണു മരിച്ചത്.
നർത്തകനും നൃത്താധ്യാപകനുമായി ഇരുപത്തഞ്ചാണ്ട് കലാരംഗത്ത് നിറഞ്ഞു നിന്ന ഓമനക്കുട്ടന്റെ അവസാന വേദിയായിരുന്നു ഇത്. ഗുരു ശിവൻ മാല്യങ്കരയാണ് ഒപ്പമുണ്ടായിരുന്നത്. വടക്കൻ പറവൂർ കട്ടത്തുരുത്ത് നമ്പ്യത്ത് ക്ഷേത്രത്തിലാണ് ഇരുവരും ചേർന്ന് ഭരതനാട്യം അവതരിപ്പിച്ചത്.
നൃത്തം അവസാനഭാഗത്തോട് അടുക്കുമ്പോൾ പൊടുന്നനെ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഓമനക്കുട്ടൻ അവിവാഹിതനായിരുന്നു. വരാപ്പുഴയിലെ സ്വകാര്യ സ്കൂളിൽ നൃത്താധ്യാപകനായിരുന്ന ഓമനക്കുട്ടന് വലിയ ശിഷ്യസമ്പത്തുണ്ട്്. മൃതദേഹം ഇന്നലെ വൈക്കിട്ടോടെ വടക്കൻപറവൂർ പട്ടണത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.