വൈക്കം മറവൻതുരുത്ത് പഞ്ചായത്തിൽ റിസോർട്ട് നിർമാണത്തിന്റെ മറവിൽ പുഴയോരം കയ്യേറി റോഡ് അടച്ച് കെട്ടിയതായി പരാതി. മൂവാറ്റുപുഴയാറിന്റെ തീരത്തുകൂടിയുള്ള കൊട്ടപ്പള്ളി ശാരദാമഠം റോഡിന്റെ ഒരു ഭാഗമാണ് കയ്യേറിയത്.പഞ്ചായത്തിന്റെ ഒത്താശയോടെ കൃത്രിമ രേഖകൾ ചമച്ച് പുഴയോരം കൈവശപ്പെടുത്തിയതെന്നും പരാതിയുണ്ട്.
മറവൻതുരുത്ത്പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കുലശേഖരമംഗലം കള്ളക്കടവ് പ്രദേശത്ത് അഞ്ച് പതിറ്റാണ്ടിലധികം കാലമായി പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന യാത്രാമാർഗമാണ് റിസോർട്ട് മാഫിയ കയ്യേറിയത്. രണ്ടര കിലോമീറ്റർ വരുന്ന റോഡിലെ കലുങ്ക് പൊളിച്ചുനീക്കിയാണ് ഭൂവുടമ 150 മീറ്ററോളം കൈവശപ്പെടുത്തിയതെന്നാണ് പരാതി. കലുങ്ക് പൊളിച്ച് നീക്കിയത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഓoബുഡ്സ്മാൻ ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും പഞ്ചായത്ത് ഒരു നടപടിയും സ്വകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. സുരേഷ്കുറുപ്പ് MP യുടെ കാലത്ത് 2 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ റോഡിന്റെ ഒരു ഭാഗമാണ് ഇപ്പോൾ സ്വകാര്യ വ്യക്തി കൈയടക്കി വച്ചിരിക്കുന്നത്. പ്രദേശത്തെ ചില വീടുകളിലേക്ക് റോഡ് നിർമിച്ചു നൽകുകയെന്ന വ്യാജേനയാണ് കയ്യേറ്റം നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം
സർവെനമ്പരുകളിലടക്കം കൃത്രിമം കാണിച്ച് വഴി കെട്ടിയടക്കുകയും കലുങ്കും പാലവും പൊളിച്ചുകളയുകയുo ചെയ്താണ് കയ്യേറ്റം നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു