കുന്നംകുളം ∙ രാവണൻ ചിറകരിയാൻ എത്തും മുൻപു തന്നെ ജഡായു വേഷത്തിൽ നിൽക്കുന്ന ആതിരയുടെ ഉള്ളം പിടയുകയായിരുന്നു. കാലിൽ തറച്ച ആണി കഥയിലില്ല, പക്ഷെ വേദിയിൽ ഉണ്ടായിരുന്നു താനും. റവന്യു ജില്ലാ കലോത്സവത്തിലെ യക്ഷഗാന മൽസരത്തിൽ ജഡായുവിന്റെ വേഷം കെട്ടിയ മണ്ണുത്തി ഡോൺ ബോസ്കോ ഹയർസെക്കൻഡറി സ്കൂളിലെ ആതിര വേദിയിൽ നിന്നതും ചിറകറ്റുവീണ് അഭിനയിച്ചതും വീണ്ടുമെഴുന്നേറ്റു പിടഞ്ഞതുമെല്ലാം കാലിൽ ആണി തറഞ്ഞുനിൽക്കെ.
ജഡായുവിന്റെ മുഖംമുടി ധരിച്ചിരുന്നതിനാൽ മുഖത്തെ വേദനയോ കരച്ചിലോ ആരും കണ്ടില്ല. ഒടുവിൽ കർട്ടൻ വീണതിനുശേഷമാണ് കാലിൽ തറച്ചുനിൽക്കുന്ന ആണി ആതിര കാട്ടിക്കൊടുക്കുന്നത്. സ്റ്റേജിന്റെ അശാസ്ത്രീയത മൂലം കഴിഞ്ഞദിവസം ഏഴു കുട്ടികൾക്കു പരിക്കേറ്റ സീനിയർ ഗ്രൗണ്ടിലെ വേദിയിലാണ് ഇന്നലെ ജഡായുവിനെ ആണി ചതിച്ചത്.
വേഷത്തിന്റെ ഭാഗമായി ചിറകുകൾ ഉണ്ടായിരുന്നതിനാൽ കൈകൾ പുറകിലേക്കു വച്ചിരിക്കുകയായിരുന്നു. കഥയിൽ രാവണൻ ചിറകുകൾ അരിഞ്ഞുവീഴ്ത്തുന്ന ഭാഗത്ത് വേദനകൊണ്ടു പിടയുന്ന ജഡായുവായി ആതിര അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. മത്സരത്തിനു ശേഷം മുഖംമൂടി മാറ്റിയപ്പോഴാണ് വേദന കൊണ്ടു കരഞ്ഞ ആതിരയുടെ മുഖം കാണുന്നത്. കാലിൽ നിന്ന് ആണി വലിച്ചൂരിയെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.