നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സാഹചര്യത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. രോഗികൾക്കൊപ്പമുള്ള സഹായികളുടെ എണ്ണം കുറച്ചതിനൊപ്പം കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടി.
രോഗിയുടെ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. സന്ദർശകരുടെ പ്രവേശനം പൂർണമായും പാസിന്റെ അടിസ്ഥാനത്തിലാവും. രാവിലെ 6 മുതൽ എട്ടുവരെയും വൈകിട്ട് നാല് മുതൽ ആറു വരെയുമായിരിക്കും സന്ദർശകർക്ക് പ്രവേശനം. മറ്റ് സമയങ്ങളിൽ നിബന്ധനകൾക്ക് വിധേയമായുണ്ടായിരുന്ന സന്ദർശനാനുമതി പൂർണമായും ഒഴിവാക്കി. നിലവിൽ 11 സുരക്ഷാ ക്യാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് 16 ആക്കി ഉയർത്തും.
മാതൃ ശിശു സംരക്ഷണ വിഭാഗത്തിലേയ്ക്കുള്ള വഴിയിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. പ്രസവ വാർഡിൽ നിന്ന് ജില്ലാ അർബുദ കേന്ദ്രത്തിന്റെ പേവാർഡിലേയ്ക്കുള്ള വാതിലും അടച്ചു.
ജില്ലാ ആശുപത്രിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള പുതിയ വാർഡിന്റെ നിർമാണപ്രവർത്തനവും തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള മാതൃ ശിശു വാർഡിന്റെ മുകളിലാണ് 1.20 കോടി ചെലവിൽ പുതിയ വനിതാ വാർഡ് നിർമിക്കുന്നത്. ഈമാസം 9 നാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയത്. ഒന്നരദിവസത്തെ ആശങ്കൾക്കൊടുവിൽ കുട്ടിയെ വെച്ചൂച്ചിറയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.