കുട്ടനാട്ടില്‍ നിറഞ്ഞിരിക്കുന്ന പോള നീക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സമഗ്ര പദ്ധതി നടപ്പിലാക്കണമെന്ന് കേന്ദ്ര ശാസ്ത്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട്. പോള നിർമാർജനത്തിനായി 50 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ വിദഗ്ധ സമിതി കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച സംഘം കുട്ടനാട് സന്ദര്‍ശിച്ചിരുന്നു.
കുട്ടനാട്ടില്‍ നിറഞ്ഞിരിക്കുന്ന പോള കാരണം കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തിന്‍റെ ഗൗരവം പരിശോധിക്കാന്‍ കേന്ദ്ര കൃഷിമന്ത്രാലയം വിദഗ്ധ സമിതിയെ വച്ചത്. ദേശീയ കള നിയന്ത്രണകേന്ദ്രം ഡയറക്ടര്‍ ഡോ. എ.ആർ. ശർമയുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ന്ന് കുട്ടനാട്ടിലെത്തി പോളശല്യം നേരില്‍ കണ്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമഗ്ര പദ്ധതിക്കുള്ള ശുപാര്‍ശ. കള നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍പതുകോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വർഷവും 10 കോടി രൂപ നീക്കി വയ്ക്കണം. പോള നിവാരണം ചെയ്യുന്നതിന് യന്ത്രങ്ങൾ, രാസവസ്തുക്കൾ, ജൈവ മാർഗങ്ങൾ എന്നിവ സംയോജിപ്പിച്ചുള്ള സമഗ്ര പദ്ധതിയാണ് ശാസ്ത്ര സംഘം നിർദേശിച്ചിരിക്കുന്നത്. എന്നാല്‍ പദ്ധതി നിര്‍വ്വഹണം എത്തരത്തിലാകുമെന്ന് കേരളത്തിലെ കാര്‍ഷിക വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ സഹായത്തോടെ പോള നീക്കം ചെയ്യണമെന്നാണ് സമിതിയുടെ നിര്‍ദേശം. നീക്കം ചെയ്യുന്ന പോള മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റാവുന്നതാണ്. പോള വ്യാപനത്തിന്‍റെ കൃത്യമായ കണക്കെടുപ്പു നടത്തുന്നതിന് ഉപഗ്രഹ സർവേ നടത്തണമെന്നാണ് ശുപാര്‍ശ. പാരിസ്ഥിതിക പ്രാധാന്യമുള്ള കുട്ടനാടിനെ കളകള്‍ കവർന്നു തിന്നുകയാണെന്ന മുന്നറിയിപ്പോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.