മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് അത്യാധുനിക മഴമാപിനികൾ സ്ഥാപിക്കുന്ന ജോലികൾ ജലവിഭവവകുപ്പ് ആരംഭിച്ചു. പെരിയാർ വന്യജീവി സങ്കേതത്തിൽ പതിമൂന്ന് ഇടങ്ങളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചുരുളിയിലാണ് ആദ്യ മഴമാപിനി സ്ഥാപിച്ചത്.
കനത്ത മഴയെ തുടർന്ന് 2015ൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് കുതിച്ചു. ഇതോടെ തമിഴ്നാട് മുന്നറിയിപ്പില്ലാതെ സ്പിൽവേഷട്ടറുകൾ ഉയർത്തി. പെരിയാറിൽ അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞൊഴുകിയതോടെ ജനം പരിഭ്രാന്തരായി. മഴയുടെ അളവ് തമിഴ്നാട് കേരളത്തിന് കൃത്യമായി നൽകാതിരുന്നതാണ് അന്ന് പ്രശ്നങ്ങൾക്ക് കാരണം. തുടർന്നാണ് വൃഷ്ടിപ്രദേശത്ത് സ്വന്തമായി മഴമാപിനികൾ സ്ഥാപിക്കാൻ കേരളം തീരുമാനിച്ചത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഓട്ടോമാറ്റിക് വെതർസ്റ്റേഷനാണ് സ്ഥാപിക്കുന്നത്.
മഴയുടെ അളവിന് പുറമെ വായു സഞ്ചാരം, ഊഷ്മാവ്, സൂര്യതാപത്തിന്റെ വ്യതിയാനം, അന്തരീക്ഷ മർദ്ദം എന്നിവ സംബന്ധിച്ച വിവരങ്ങളും യഥാസമയം ലഭിക്കും. ഐഎസ്ആർഒയുടെ സാങ്കേതിക സംവിധാങ്ങൾ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് വിവരങ്ങൾ ലഭ്യമാകും. അഞ്ചുരുളിക്ക് പുറമെ മുല്ലക്കുടി, താന്നിക്കുടി, മംഗളാദേവി, മേതകാനം, കോഴിക്കാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മഴമാപിനികൾ സ്ഥാപിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ജോലികൾ പുരോഗമിക്കുന്നത്.