മാനേജ്മെന്റ് അടച്ചുപൂട്ടിയ വയനാട് ചെമ്പ്ര എസ്റ്റേറ്റ് പിടിച്ചെടുത്ത് തൊഴിലാളികൾക്ക് വീതിച്ച് കൊടുക്കാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം. കഴിഞ്ഞവർഷം ഒക്ടോബർ ഇരുപത്തിയേഴിനാണ് സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളിസമരങ്ങളും ചൂണ്ടിക്കാട്ടി എസ്റ്റേറ്റ് മുന്നറിയിപ്പില്ലാതെ പൂട്ടിയത്.
തൊള്ളായിരം ഏക്കർ വരുന്ന എസ്റ്റേറ്റ് ഈമാസം മൂപ്പത്തിയൊന്നിന് പിടിച്ചെടുക്കാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം. ആകെ മുന്നൂറ്റിയിരുപത് തൊഴിലാളികളുണ്ട്. ഇവർക്കെല്ലാം രണ്ടേക്കർ വീതം നൽകും. ബാക്കിയുള്ള സ്ഥലം ഭൂരഹിതർക്ക് നൽകാനായി നീക്കിവയ്ക്കും.
സൗജന്യ റേഷൻ നൽകണമെന്നാവശ്യപ്പെട്ട് ഈമാസം ഇരുപത്തിയെട്ടിന് തോട്ടം തൊഴിലാളികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. തോട്ടം പൂട്ടിയതോടെ തൊഴിലാളികൾതന്നെയാണ് എസ്റ്റേറ്റ് നോക്കിനടത്തുന്നത്. പക്ഷേ വേനൽകൂടിയതിനാൽ കൊളുന്ത് കുറഞ്ഞു. വളവും ചെയ്തിരുന്നില്ല. ഇതോടെ ആഴ്ചയിൽ രണ്ടുതവണമാത്രമാണ് ജോലി ലഭിക്കുന്നത്. പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഉടമയിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ല. അങ്ങനെയാണ് എസ്റ്റേറ്റ് പിടിച്ചെടുത്ത് തൊഴിലാളികൾക്ക് വീതിച്ച് കൊടുക്കാൻ ട്രേഡ് യൂണിയനുകൾ മുന്നോട്ട് വന്നത്.