വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണം ആരംഭിക്കുന്നു. ആദ്യഘട്ട നിർമാണം മെയ് മാസം ആരംഭിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. മേൽനോട്ടത്തിനായി സ്ഥിരം ജീവനക്കാരടങ്ങിയ ക്യാമ്പ് ഓഫീസും പ്രവർത്തനം ആരംഭിച്ചു.
ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച മൃഗശാല പുത്തൂരിൽ ആരംഭിക്കാനുള്ള പദ്ധതിക്ക് ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പലതവണ നിർമാണോദ്ഘാടനം നടന്നെങ്കിലും കാര്യമായ നിർമാണങ്ങൾ മാത്രം ആരംഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ആദ്യഘട്ട നിർമാണം ആരംഭിക്കാനുള്ള ധാരണാപത്രം വനംവകുപ്പ് നിർാണചുമതലയുള്ള കേന്ദ്ര പൊതുമരാമത്ത് വകുപ്പും തമ്മിൽ ഒപ്പുവച്ചു.
മൃഗങ്ങൾക്കുള്ള നാല് കൂടുകളുടെ നിർമാണമാണ് മെയ്യിൽ ആരംഭിക്കുന്നത്. ഇതിന് ശേഷം ഉടൻ തന്നെ ആദ്യഘട്ടത്തിലെ പ്രധാന നിർമാണങ്ങളും ആരംഭിക്കും. 136 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യഘട്ടനിർമാണം പൂർത്തിയാകാൻ നാല് വർഷമെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ തൃശൂർ മൃഗശാലയിലുള്ള മൃഗങ്ങളെ പൂർണമായും ഇവിടേക്ക് മാറ്റും. ആദ്യഘട്ട നിർമാണ നടപടികളടക്കം വേഗത്തിലാക്കാനായി ഒരു എ.സി.എഫ് അടക്കം അഞ്ച് ജീവനക്കാരടങ്ങുന്ന പ്രത്യേക ഓഫീസ് പുത്തൂരിൽ പ്രവർത്തനം ആരംഭിച്ചു. അങ്ങിനെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമാണം വേഗത്തിലാവുകയാണ്.