ചാലക്കുടിയാറിൽ ഉപ്പുവെള്ളം കയറിയതിനെത്തുടർന്ന് പറവൂർ കണക്കൻകടവിലെ പമ്പിങ് നിർത്തിവച്ചു. പരിശോധനയ്ക്കെത്തിയ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് തടഞ്ഞുവച്ചു. അടുത്തദിവസം മുതൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കാമെന്ന ഡപ്യൂട്ടി കലക്ടറുടെ ഉറപ്പിനെത്തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ചോർച്ചയാണ് ചാലക്കുടിയാറിൽ ഉപ്പുവെള്ളം കയറാൻ ഇടയാക്കിയത്. തുടർന്ന് ജലവകുപ്പ് ഉദ്യോഗസ്ഥർ പമ്പിങ് നിർത്തിവയ്ക്കുകയായിരുന്നു. മുൻപും ഇത്തരത്തിൽ ഓരുവെള്ളം കയറിയിട്ടുള്ളതിനാൽ, ഇത്തവണ നേരത്തേ തന്നെ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഉപ്പുവെള്ളം കയറിയത് പരിശോധിക്കാനെത്തിയ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചത്. പൊലീസും തഹസിൽദാരും സ്ഥലത്തെത്തിയെങ്കിലും കലക്ടർ നേരിട്ടെത്തി ഉറപ്പുനൽകാതെ ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഒടുവിൽ എറണാകുളം ഡെപ്യൂട്ടി കലക്ടർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ചനടത്തിയതോടെയാണ് സമരം ഒത്തുതീർപ്പായത്.
പമ്പിങ് നിർത്തിയതോടെ പുത്തൻവേലിക്കര, മാള, കുഴൂർ തുടങ്ങിയ പ്രദേശങ്ങളിൽ ജലസേചനം മുടങ്ങും. ഇത് കടുത്ത കുടിവെള്ളക്ഷാമത്തിനും ഇടയാക്കും.