കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന മധ്യവയസ്ക്കന്‍റെ മൃതദേഹവുമായി നാട്ടുകാര്‍ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു. പുയംകുട്ടി മേഖലയിൽ വന്യജീവികളുടെ ശല്യം തടയാൻ നടപടി സ്വീകരിക്കണമെന്നും ആക്രമണത്തില്‍ മരിച്ച വേങ്ങൂരാൻ ജോണിന്റെ കുടുംബത്തിന് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ജോണിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
മീൻ പിടിക്കുന്നതിനിടയിൽ ഇന്നലെ രാത്രിയാണ് പൂയംകുട്ടി സ്വദേശി വേങ്ങൂരാൻ ജോണിനെ കാട്ടാന ചവിട്ടിക്കൊന്നത്. വേനൽ കടുത്തതോടെ പൂയംകുട്ടി മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണ്. പകൽ സമയത്ത് പോലും പുഴ കടന്ന് ആന കുട്ടമ്പുഴയിലും പരിസരപ്രദേശങ്ങളിലും എത്താറുണ്ട്. വൈദ്യുതിവേലി സ്ഥാപിക്കാത്തത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ ജോണിന്റെ മൃതദേഹവുമായി ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു. വൈദ്യുതിവേലി സ്ഥാപിക്കാമെന്ന് ആർഡിഒ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. മരിച്ച ജോണിന്റെ കുടുംബത്തിന് ഇരുപത്തിഅയ്യായിരം രൂപ അടിയന്തിര സഹായമായി നൽകി. ഇതുകൂടാതെ അഞ്ചുലക്ഷം രൂപ നൽകുമെന്ന് സ്ഥലം എംഎൽഎ ആന്റണി ജോണും അറിയിച്ചു.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ കുട്ടമ്പുഴ പഞ്ചായത്തിൽ മാത്രം മൂന്നുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.