കുടിവെള്ള പദ്ധതിക്ക് പൈപ്പിടാനായി കുത്തിപ്പൊളിച്ച റോഡ് നാല് വർഷമായിട്ടും നന്നാക്കിയില്ല. ഇതോടെ കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ് തൃശൂർ ഇരിങ്ങാലക്കുടയിലെ കാറളം കാരാഞ്ചിറ റോഡ്. പരാതി പറഞ്ഞ് മടുത്തതോടെ റോഡിൽ ശയനപ്രദക്ഷിണം നടത്തിയാണ് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചത്. ഗതികെട്ടിട്ടാണ് കാട്ടൂരിലെ ഓട്ടോക്കാർ പ്രതിഷേധിച്ചത്, പരാതി കേട്ടിട്ടും റോഡിന്റെ അവസ്ഥ കണ്ടിട്ടും തിരിഞ്ഞ് നോക്കാത്ത പൊതുമരാമത്ത് വകുപ്പുകാർക്ക് ഇനിയെങ്കിലും റോഡ് ടാർ ചെയ്യാൻ തോന്നാനായിട്ട്.
തൃശൂർ ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ നിന്ന് ദേശീയപാത 17ലേക്ക് എത്താനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. കാറളത്ത് നിന്ന് തുടങ്ങി കാരാഞ്ചിറയിൽ അവസാനിക്കുന്ന ഏകദേശം 9 കിലോമീറ്ററോളമുള്ള റോഡ് നാല് വർഷം മുൻപ് ഇരിങ്ങാലക്കുട സമഗ്ര കുടിവെള്ള പദ്ധതിക്ക് പൈപ്പിടാനായാണ് കുത്തിപ്പൊളിച്ചത്. ഇതുവരെ പൈപ്പിട്ട് കഴിഞ്ഞില്ല. അതുകൊണ്ട് റോഡ് ഇപ്പോൾ കുണ്ടും കുഴിയും പൊടിയും നിറഞ്ഞ് ദുരിതപാതയായി.
ഓട്ടോറിക്ഷകളടക്കം ചെറുവാഹനങ്ങൾ ഈ റോഡിലൂടെ ഓടാൻ നന്നായി പാടുപെടുകയാണ്. വേനലായതോടെ കടക്കാർക്കടക്കം പൊടിശല്യവും വലിയ പ്രശ്നമാണ്.ഇതിനൊക്കെ പരിഹാരമാകണമെങ്കിൽ റോഡ് എത്രയും വേഗം ടാർ ചെയ്യണം. ഇല്ലങ്കിൽ ഇന്ന് ഓട്ടോക്കാർ മാത്രമാണ് സമരത്തിനിറങ്ങിയതെങ്കിൽ നാളെ ഒറ്റക്കെട്ടായി റോഡിലിറങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.