പന്ത്രണ്ട് വർഷമായി തുടരുന്ന കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധവുമായി കുട്ടനാട്ടുകാർ. പരാതി പറഞ്ഞു മടുത്ത നാട്ടുകാർ ജല അതോറിറ്റിയുടെ തിരുവല്ല ഓഫിസ് ഉപരോധിച്ചു. പരിഹാരമുണ്ടാക്കുമെന്ന ഉറപ്പ് എഴുതി വാങ്ങിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
ഒന്നും രണ്ടുമല്ല, കഴിഞ്ഞ പന്ത്രണ്ടു വർഷമായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമമാണ് ഇവരെ ഈ സമരത്തിന് പ്രേരിപ്പിച്ചത്. ചമ്പക്കുളം പഞ്ചായത്തിലെ തെക്കേക്കരയിൽ നിന്നുള്ളവരാണ് തിരുവല്ല ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചത്. രാഷ്ടീയക്കാരെ ഒഴിവാക്കി ജനകീയ വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ടെന്നും നടപടി ഉടൻ പൂർത്തീകരിക്കുമെന്നും ജല അതോറിറ്റി ഉറപ്പു നൽകി. പദ്ധതിയുടെ ഫണ്ടിനെച്ചൊല്ലി നേരിയ തോതിൽ വാക്കേറ്റവും ഉണ്ടായി.
എന്തായാലും സമയബന്ധിതമായി കുടിവെള്ളമെത്തിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എനജിനീയർ എഴുതി ഒപ്പിട്ടു നൽകിയ ശേഷമാണ് സമരക്കാർ പിൻവാങ്ങിയത്. കുടിവെള്ളം കിട്ടിയില്ലെങ്കിൽ കടുത്ത സമര പരിപാടികളിലേക്ക് നീങ്ങുമെന്നും നാട്ടുകാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.