വൈക്കം മറവന്തുരുത്തിൽ സ്കൂൾ പരിസരത്തു കക്കൂസ് മാലിന്യം കൊണ്ടു തള്ളിയവരെകൊണ്ട് പ്രദേശം വൃത്തിയാക്കിക്കാനുള്ള നാട്ടുകാരുടെ നീക്കം പൊലീസ് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്വന്തം നിലയ്ക്ക് ശുചീകരണ ദൗത്യം ഏറ്റെടുത്തു. ലോറി ഉൾപ്പെടെ പിടികൂടിയിട്ടും മാലിന്യം തള്ളിയതിന് തെളിവില്ലെന്നാണ് പൊലീസ് ഭാഷ്യം.
മറവന്തുരുത്തിലും പരിസരങ്ങളിലും കഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രിയിൽ കക്കൂസ് മാലിന്യം കൊണ്ടുതള്ളുന്നത് പതിവായതോടെ നാട്ടുകാർ സംഘടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യവുമായെത്തിയ ലോറി തടയൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്തുടർന്ന നാട്ടുകാർ ഒടുവിൽ തലയോലപ്പറമ്പിൽ വച്ച് ലോറി തടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പാണാവള്ളി സ്വദേശി ലെനിൻ, തൈക്കാട്ടുശേരി സ്വദേശികളായ വിഷ്ണു, ജോബി എന്നിവരെ പൊലീസിന് കൈമാറി. ഇവരെ കൊണ്ട് പ്രദേശം വൃത്തിയാക്കിക്കണമെന്ന് ആവശ്യമുയർന്നു. എന്നാൽ കാര്യങ്ങൾ പിന്നീട് കീഴ്മേൽ മറിഞ്ഞു. മാലിന്യം തള്ളിയത് പിടിയിലാവയരാണെന്നതിന് തെളിവില്ലെന്ന് പൊലീസ് പറഞ്ഞതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ദിവസങ്ങളായി റോഡരുകിലും സമീപത്തെ തോട്ടിലുx തള്ളിയ മാലിന്യം മുഴുവൻ ഒടുവിൽ പൊലീസ് നീക്കം ചെയ്തു. ഉന്നത രാഷ്ട്രീയ ഇടപെടലാണ് പൊലീസിന് ഈ ഗതികേടുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു
സ്കൂൾ അധികൃതരും ജനപ്രിതനിധികളും വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയതോടെ സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ ലോറി ചേർത്തല സ്വദേശിയുടേതാണ്.