തൊടുപുഴയ്ക്ക് പിന്നാലെ ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് ബവ്റിജസ് ഔട്ട് ലെറ്റിനെതിരെ പ്രതിഷേധം ശക്തമായി. പഞ്ചായത്തിൽ തന്നെ ഔട്ട് ലെറ്റ് വേണ്ടെന്ന നിലപാടിൽ വീട്ടമ്മമാരാണ് സമരം നയിക്കുന്നത്. ഔട്ട് ലെറ്റ് വേണമെന്നാവശ്യവുമായി പ്രദേശത്തെ ഓട്ടോറിക്ഷാ, ലോട്ടറി തൊഴിലാളികളും സംഘടിച്ചു.
ബവ്റിജസ് ഔട്ട് ലെറ്റ് ജനവാസമേഖലയിലേക്ക് മാറ്റുന്നതിനെതിരെയാണ് എല്ലായിടത്തും പ്രതിഷേധം. എന്നാൽ അറക്കുളത്ത് വീട്ടമ്മമാർ രംഗത്തിറങ്ങിയത് പഞ്ചായത്തിൽ നിന്നു തന്നെ മദ്യശാലകൾ തുടച്ചുനീക്കാനാണ്.
അറക്കുളം പഞ്ചായത്തിലേ ഏക ബവ്റിജസ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത് മൂലമറ്റം ടൗണിന് ഒത്ത നടുക്കാണ്. കോടതി വിധിപ്രകാരം റോഡരികിലെ ഔട്ട് ലെറ്റ് മാറ്റാൻ തയ്യാറെടുക്കുന്നതിനിടെയാണ് വനിത പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം വീട്ടമ്മമാർ സംഘടിച്ചത്.
വീട്ടമ്മമാരുടെ പ്രതിഷേധത്തെ കൂക്കുവിളികളോടെ ബവ്റിജസ് സംരക്ഷണ സമിതി നേരിട്ടു പിന്നെ ഔട്ട് ലെറ്റിനായി രംഗത്തിറങ്ങി. വീട്ടമ്മമാരും വിട്ടുകൊടുത്തില്ല. അങ്ങനെ കൊണ്ടും കൊടുത്തും സമരം ശക്തമാകുമ്പോൾ പ്രതിസന്ധിയിലായത് ബവ്റിജസ് കോർപ്പറേഷനാണ്.