മറയൂർ ചിന്നവരയിൽ ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടി മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. നിർമാണം പൂർത്തിയായ പുതിയ അംഗൻവാടി കെട്ടിടം കഴിഞ്ഞ ഒരുവർഷമായി നോക്കുകുത്തിയായി തുടരുകയാണ്. പഞ്ചായത്തിന്റെ അനാസഥ മൂലം മാതാപിതാക്കൾ കുട്ടികളെ മറ്റു അംഗൻവാടികളിലേക്ക് മാറ്റി.
മറയൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ അന്‍പത്തി രണ്ടാം നമ്പര്‍ അംഗൻവാടിക്കാണ് ദുരവസ്ഥ. ഷീറ്റ് മേഞ്ഞ് പൊട്ടിപ്പൊളിഞ്ഞ മൺചുവരുകളോടെ ജീർണാവസ്ഥയിലായ കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. കുട്ടികൾക്ക് കഞ്ഞിപോലും പാകം ചെയ്ത നൽകാൻ കഴിയാത്ത വൃത്തിഹീനമായ സാഹചര്യം. ഈ ദുരിതകാഴ്ചകളുടെ ഫലമായി മുപ്പതിലേറെ കുട്ടികൾ എത്തിയിരുന്ന അംഗൻവാടിയിൽ കഴിഞ്ഞ ഒരു മാസമായി ഒരു കുട്ടിപോലും എത്തുന്നില്ല. സമീപ പ്രദേശമായ ചെറുവാട് അംഗൻവാടിയിലെ രണ്ടുകുട്ടികളുടെ പേര് രജിസ്റ്ററിൽ എഴുതിചേർത്താണ് പ്രവർത്തനം. അപകടാവസ്ഥയിലുള്ള കെട്ടിടത്തിലേക്ക് കുട്ടികളെ അയക്കാൻ മാതാപിതാക്കൾ തയ്യാറല്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് നിർമിച്ച പുതിയ കെട്ടിടം സമീപത്ത് അടഞ്ഞ് കിടക്കുകയാണ്.
2011ലാണ് പുതിയ കെട്ടിടത്തിനായി അഞ്ച് ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചത്. പണി പൂർത്തിയാക്കാൻ ആറ് വർഷമെടുത്തു. പുതിയകെട്ടിടത്തിലേക്ക് അംഗനവാടി മാറ്റാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അംഗൻവാടി മാറ്റാൻ നടപടിയില്ലെങ്കിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.