ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ പൊലീസ് സുരക്ഷ വർധിപ്പിക്കുമെന്ന് എഡിജിപി ബി. സന്ധ്യ. സൊസൈറ്റിക്കുടി കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകി. ജനമൈത്രി ഫണ്ടുപയോഗിച്ച് ഇടമലക്കുടിയിലെ കുട്ടികൾക്ക് സഹായം നൽകുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ പൊലീസ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ വിലയിരുത്തുന്നതിനായാണ് ദക്ഷിണമേഖല എഡിജിപി: ബി. സന്ധ്യ നേരിട്ടെത്തിയത്. രാവിലെ ഏഴിനു മൂന്നാറിൽ നിന്നു പുറപ്പെട്ട എഡിജിപിയും സംഘവും ഉച്ചയോടെ ഇടമലക്കുടിയിലെത്തി.
മൂന്നു കുടികളാണു എഡിജിപിയും സംഘവും സന്ദർശിച്ചത്. തുടർന്നു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേർന്നു. ഇടമലക്കുടിയിലേക്ക് അനുവദിക്കുന്ന ഫണ്ട് വിനിയോഗം, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങളിലെ കാലതാമസം എന്നിവയെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. തുടർന്നാണ് പുതിയ എയ്ഡ് പോസ്റ്റ് ആരംഭിക്കാനുള്ള തീരുമാനം.
എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതുൾപ്പെടുത്തി ചീഫ് സെക്രട്ടറിക്ക് വിശദമായ റിപ്പോർട്ടു കൈമാറുമെന്നും എഡിജിപി അറിയിച്ചു. ഊരു വാസികൾ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എഡിജിപിക്ക് നിവേദനം നൽകി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും കഴിഞ്ഞ ദിവസം ഇടമലക്കുടിയിൽ എത്തിയിരുന്നു