‘കേരള പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക വിഭാഗത്തിന്റെ ഉറച്ച പ്രവർത്തകനാണ് എന്റെ ഭർത്താവ്. എന്റേതും ഭർത്താവിന്റേതും പാർട്ടി കുടുംബവുമാണ്. പാർട്ടിക്കുവേണ്ടി ഒരിക്കൽ മുദ്രാവാക്യം വിളിച്ചും പോസ്റ്ററൊട്ടിച്ചും നടന്നയാളാണു ഭർത്താവ്. പാർട്ടിനേതാക്കളും പ്രവർത്തകരും ഉൾപ്പെടുന്ന സംഘം പൊലീസ് സ്റ്റേഷനു തൊട്ടടുത്തുള്ള ലോഡ്ജ് മുറിക്കുള്ളിലിട്ടു ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നത് എന്തുകൊണ്ടാണ്? പൊലീസ് അസോസിയേഷന്റെ സജീവ പ്രവർത്തകൻ കൂടിയായ ഒരു പൊലീസുകാരന് ഇൗ ഗതിയാണെങ്കിൽ മറ്റു പൊലീസുകാരുടെ സ്ഥിതിയെന്തായിരിക്കും?’–കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം.എസ്.ഷാജിയുടെ ഭാര്യയും തൊഴിൽ വകുപ്പിൽ ക്ലാർക്കുമായ കെ.വി.അമ്പിളി രോഷത്തോടെ ചോദിക്കുന്നു.
ഭർത്താവിന്റെ ശരീരം മുഴുവൻ അടി കൊണ്ടു വീർത്ത പാടുകളാണ്. പല ഭാഗത്തും ചതവുണ്ട്. ഒരു പൊലീസുകാരനും ഇൗ ഗതിയുണ്ടാകരുത് എന്നു മാത്രമേ പറയാനുള്ളൂ.– അമ്പിളി വിതുമ്പുന്നു. കേരള പൊലീസ് അസോസിയേഷൻ മുൻ ജില്ലാ കമ്മിറ്റി അംഗമായ ഷാജിക്ക് ഈ മാസം പത്തിനായിരുന്നു സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും മർദനമേറ്റത്. തിരക്കു കൂടുതലായിരുന്ന കവലയിൽ ഗതാഗതം മുടക്കി സിപിഎം തേക്കടി ലോക്കൽ സെക്രട്ടറി കെ.ജെ.ദേവസ്യ കാർ പാർക്ക് ചെയ്തു. ഗതാഗതക്കുരുക്കു കൂടിയതോടെ നാട്ടുകാർ പ്രശ്നമുണ്ടാക്കി.
കാർ മാറ്റിയിടണമെന്നു ലോക്കൽ സെക്രട്ടറിയോടു നാട്ടുകാർ അഭ്യർഥിച്ചെങ്കിലും ഇത് അനുസരിക്കാൻ ലോക്കൽ സെക്രട്ടറിയും കാറിലുണ്ടായിരുന്ന നാലു സിപിഎം പ്രവർത്തകരും തയാറായില്ല. ഇൗ സമയമാണു സമീപത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എം.എസ്.ഷാജി വിഷയത്തിൽ ഇടപെട്ടത്. കാർ അൽപം മുന്നോട്ടുനീക്കിയാൽ ഗതാഗതക്കുരുക്കു പൂർണമായും ഒഴിവാകുമെന്നു പറഞ്ഞപ്പോൾ, ലോക്കൽ സെക്രട്ടറിയുടെ കാർ മാറ്റിയിടാൻ നീയാരടാ എന്ന ചോദ്യമായിരുന്നു കാറിനുള്ളിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകരുടേതെന്നു ഷാജി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
കരണത്തടിച്ചു, നിലത്തിട്ടു തൊഴിച്ചു
സംഭവത്തിനുശേഷം പൊലീസ് സ്റ്റേഷനു 100 മീറ്റർ അകലെയുള്ള ലോഡ്ജിലെ താമസസ്ഥലത്തെത്തി ഷാജി വിശ്രമിക്കുന്നതിനിടെയാണ് ഏഴംഗസംഘം വാതിൽ ചവിട്ടിത്തുറന്നത്. ലോക്കൽ സെക്രട്ടറിയുടെ കാർ മാറ്റിയിടാൻ ആർക്കാണു ധൈര്യം എന്നു ചോദിച്ചാണ് ഇവർ ഉള്ളിൽ കടന്നത്. സംഘത്തിലൊരാൾ കരണത്തടിച്ചു. കൂടെയുണ്ടായിരുന്നവർ തലങ്ങും വിലങ്ങും മർദിച്ചു. നിലത്തുവീണപ്പോൾ വയറ്റിൽ തൊഴിച്ചു. ചെവിയിൽ മുഷ്ടിചുരുട്ടി ഇടിച്ചു. ഇതിനിടെ ഒരാൾ ഒരു ലോക്കൽ സെക്രട്ടറിയുടെ പേര് ചൊല്ലി വിളിച്ചു. ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും പേര് പറയുന്നതു കേട്ടു.
പഞ്ചായത്തംഗത്തിന്റെയും ഒരു ലോക്കൽ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘമാണു മർദിച്ചതെന്നു കുമളി പൊലീസിനു ഷാജി നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തെ തുടർന്നു സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല.ഡിവൈഎഫ്ഐയിലൂടെയാണു ഷാജി പാർട്ടിയിൽ സജീവമായതെന്നു ഷാജിയുടെ ഭാര്യ അമ്പിളി പറയുന്നു. ‘എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം കൂടിയാണു ഞാൻ. പ്രതികളുടെ അറസ്റ്റു വൈകുന്നതിൽ പ്രതിഷേധിച്ചു കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെടുമെന്നാണു പ്രതീക്ഷ’–അമ്പിളി പറയുന്നു.
പൊലീസിൽ അമർഷം
സഹപ്രവർത്തകനെ സംഘം ചേർന്നു സിപിഎം നേതാക്കളും പ്രവർത്തകരും മർദിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ ജില്ലയിലെ പൊലീസ് സേനയിൽ കടുത്ത അമർഷം. പൊലീസുകാരനെ മർദിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും, കുറ്റക്കാരെ ഉടൻ അറസ്റ്റു ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ സംഘടനയുടെ പ്രതിഷേധം അറിയിച്ചതായും കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക