ആദിവാസികളടക്കം നൂറുകണക്കിന് സാധാരണക്കാർ ആശ്രയിച്ചിരുന്ന തൃശൂർ പീച്ചിയിലെ ആശുപത്രി അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ചു. ആശുപത്രി ജലസേചനവകുപ്പിൽ നിന്ന് ആരോഗ്യവകുപ്പ് ഏറ്റെടുക്കും. ചികിത്സ ഒരു ദിവസം പോലും മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ കെ. രാജൻ അറിയിച്ചു.
പീച്ചിയെന്ന മലയോര ഗ്രാമത്തിലെ ഏക ചികിത്സാ കേന്ദ്രമായ സർക്കാർ ഡിസ്പൻസറി ഈ മാസത്തോടെ അടച്ച്പൂട്ടാനായിരുന്നു തീരുമാനം. ഏഴ് പതിറ്റാണ്ട് മുൻപ് പീച്ചി അണക്കെട്ടിന്റെ നിർമാണകാലത്ത് തുടങ്ങിയ ഈ ആശുപത്രി ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലാണ്. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ പൂട്ടുന്നതിന്റെ ഭാഗമായാണ് ആശുപത്രിയുടെ പ്രവർത്തനവും അവസാനിപ്പിച്ച് ഉത്തരവിറക്കിയത്. പീച്ചിയിൽ ഒരു സ്വകാര്യ ക്ളിനിക്ക് പോലുമില്ലാത്തതിനാൽ ആശുപത്രി പൂട്ടുന്നത് ആദിവാസികളും പിന്നാക്കക്കാരും അടക്കം നൂറുകണക്കിന് സാധാരണക്കാര‍്ക്ക് തിരിച്ചടിയാകുമെന്ന് ആരോപിച്ച് നാട്ടുകാർ സമരം ആരംഭിച്ചു.
സ്ഥലം എം. എൽ.എയായ കെ. രാജൻ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതോടെയാണ് ആശുപത്രി പൂട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. ആശുപത്രി ഇനി മുതൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. ഇവിടെ നിന്ന് സ്ഥലം മാറ്റിയ മുഴുവൻ ജീവനക്കാരും ഇവിടെ തന്നെ തുടരും. ജീവനക്കാരെയും ആശുപത്രിയെയും വകുപ്പ് മാറ്റിക്കൊണ്ടുള്ള നടപടികൾ വേഗം പൂർത്തിയാക്കാൻ ധനവകുപ്പിന് നിർദേശം നൽകിയതായും അറിയിച്ചു.