ഇടുക്കി ജില്ലയിൽ അപേക്ഷകരായ മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം നൽകാൻ സർക്കാർ തീരുമാനം. പട്ടയം നൽകുന്നതിനുള്ള വരുമാന പരിധിയും സർക്കാർ എടുത്തുകളയും. കൃഷിഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കുന്നതിൽ നിലനിൽക്കുന്ന നിയമതടസങ്ങൾക്കും ഉടൻ പരിഹാരമുണ്ടാകും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ. പട്ടയങ്ങളിൽ ഉൾപ്പെടുത്തിയ 16 ഉപാധികൾ പൂർണമായും ഒഴിവാക്കാനാണ് തീരുമാനം. ഒപ്പം ഒരുലക്ഷം രൂപയെന്ന വരുമാന പരിധിയും എടുത്തുക്കളയും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പട്ടയം ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരുമാന പരിധിയും ഉപാധികളും നിശ്ചയിച്ചത്. ഉപാധികൾ നീക്കം ചെയ്യുന്നതോടെ കാർഷികേതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനുള്ള അനുമതി കൂടിയാണ് കർഷകർക്ക് ലഭിക്കുന്നത്.
പത്തുചെയിൻ പ്രദേശത്തെ അർഹരായ എല്ലാവർക്കും പട്ടയം നൽകാനും തത്വത്തിൽ തീരുമാനമായി. ഇതിനായി വൈദ്യുതി, റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ആരംഭിച്ചു. ജില്ലയിലെ എട്ട് വില്ലേജുകളിൽ കൃഷിഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് വനംവകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് നീക്കം ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 30നകം പതിനായിരം പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും സമാനമായ തീരുമാനങ്ങൾ കൈക്കൊണ്ടെങ്കിലും ഉത്തരവുകൾ മാത്രം ഇറങ്ങിയില്ല.