പത്തനംതിട്ട നാരങ്ങാനത്ത് വിപ്പ് ലംഘിച്ച് ബിജെപിയ്ക്ക് വോട്ടു ചെയ്ത കോൺഗ്രസ് അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിൽ പങ്കാളികളായ കൂടുതൽ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കും. സ്ഥിതിഗതി വിലയിരുത്താൻ ബിജെപി ജില്ലാ കമ്മിറ്റിയും അടുത്തദിവസം യോഗം ചേരും.
നാരങ്ങാനം വിഷയത്തിൽ കെപിസിസി പ്രസിഡന്റ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബിജെപിയുമായി യാതൊരുവിധ കൂട്ടുകെട്ടും പാടില്ലെന്ന് കോൺഗ്രസ് അംഗങ്ങളോട് നിർദേശിച്ചിരുന്നതാണ്. വിപ്പും നൽകിയിരുന്നു. ഇത് ലംഘിച്ചാണ് കോൺഗ്രസ് അംഗം ബിജെപിയുടെ വോട്ടു വാങ്ങി പ്രസിഡന്റ് പദത്തിലെത്തിയത്. വിലക്ക് മറികടന്ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയെ സഹായിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. പ്രാദേശിക േനതാക്കൾക്ക് വീഴ്ചയുണ്ടായതായും ഡിസിസി വിലയിരുത്തി.
മുന്നറിയിപ്പ് ലംഘിച്ച പഞ്ചായത്തംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ജില്ലാ കമ്മിറ്റി ഉടൻ യോഗം ചേരും. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള നാരങ്ങാനം പഞ്ചായത്ത് ഭരണസമിതിയെ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. തുടർന്നാണ് ഇരുവരും ചേർന്ന് ഭരണം പിടിച്ചത്.