പത്തനംതിട്ട മണ്ണടിയിൽ മൂന്നരയേക്കറിലെ കൃഷി കത്തിനശിച്ചു. കനത്ത ചൂടിനെത്തുടർന്നുണ്ടായ അഗ്നിബാധയെന്നാണ് നിഗമനം. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് തീയണച്ചത്.
രണ്ടരയേക്കറിലെ വാഴക്കൃഷിയും ഒന്നരയേക്കറിലെ നെൽകൃഷിയുമാണ് നശിച്ചത്. വാഴക്കൃഷിയിടത്തിൽ ഉച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. കാറ്റ് ശക്തമായതോടെ നെൽപ്പാടത്തേയ്ക്കും പടരുകയായിരുന്നു. പാകമായ ഒരേക്കറിലധികം നെൽവിളയും കൊയ്തൊഴിഞ്ഞ പാടശേഖരവും പൂർണമായും അഗ്നിക്കിരയായി. നാട്ടുകാരുടെ തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമനസേനയെ വിവരമറിക്കുകയായിരുന്നു.
അടൂർ, കായംകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേന യൂണിറ്റുകളുടെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കൃഷി ഉദ്യോഗസ്ഥരെത്തി നഷ്ടത്തിന്റെ തോത് കണക്കാക്കിയിട്ടുണ്ട്.