ദേശീയപാതയിൽ തൃശൂർ പാലിയേക്കരയിലെ ടോൾ പ്ളാസയിൽ വാഹനങ്ങളുടെ തിരക്ക് നീയന്ത്രണാതീതമാകുമ്പോളും നിയമം പാലിക്കാൻ കമ്പനി തയാറാകുന്നില്ല. ഒരു ട്രാക്കിൽ അഞ്ചിലധികം വാഹനങ്ങളെത്തിയാൽ ഗതാഗതം തുറന്ന് കൊടുക്കണമെന്ന് കരാറാണ് ലംഘിക്കപ്പെടുന്നത്. ടോൾ പ്ളാസയുടെ സമാന്തരപാത അടച്ചത് ഇല്ലാത്ത ഹൈക്കോടതി ഉത്തരവിന്റെ മറവിലാണെന്നും ആക്ഷേപം.
വാഹനങ്ങളുടെ നീണ്ട നിര പാലിയേക്കരയിലെ പതിവ് കാഴ്ചയാണ്. തിരക്കുള്ള സമയങ്ങളിൽ അമ്പതും അറുപതും വാഹനങ്ങളാണ് ഊഴം കാത്ത് പെരുവഴിയിൽ കിടക്കുന്നത്. എത്ര വാഹനങ്ങൾ കിടന്നാലും ടോൾ പിരിവ് നിർത്തി ഗതാഗതം സുഗമമാക്കാൻ ടോൾ കമ്പനി തയാറാകാറുമില്ല. എന്നാൽ ഒരു വരിയിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ വാഹനങ്ങളുണ്ടാവരുതെന്നാണ് കരാറിൽ പറയുന്നത്. 15 സെക്കന്റിൽ ഓരോവാഹനവും കടന്ന് പോകുന്ന തരത്തിൽ ടോൾ പിരിവ് ക്രമീകരിക്കണമെന്നും നിയമമുണ്ട്. അതിനാൽ വാഹനങ്ങളുടെ വൻനിരയുള്ളപ്പോളും ടോൾ പിരിവ് തുടരുന്ന നിയമലംഘനമാണെന്നും കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട രോഗി ടോൾ കുരുക്കിൽപെട്ട് ആശുപത്രിയിലെത്തിക്കാൻ വൈകിമരിച്ചതിൽ കേസെടുക്കണമെന്നുമാണ് ആവശ്യം.
ടോൾ പ്ളാസക്ക് സമാന്തരമായുള്ള റോഡ് ടോൾ കമ്പനി കെട്ടിയടച്ചതും നിയമലംഘനമെന്നും വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ ആരോപണമുണ്ട്. സമാന്തരപാത അടക്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് ടോൾ കമ്പനി അവകാശപ്പെടുന്നത്. എന്നാൽ സമാന്തര പാതയടക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ പാലിക്കാൻ മാത്രമാണ് 2012 ജൂലൈയിലെ ൈഹക്കോടതി ഉത്തരവിൽ പറയുന്നത്. എന്നാൽ ടോൾ കമ്പനിയും ദേശീയപാത അതോറിറ്റിയുംതമ്മിലുള്ള കരാറിൽ പാത അട്കാൻ വ്യവസ്ഥയുമില്ല. അതുകൊണ്ട് തന്നെ ഹൈക്കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചാണ് പാത അടച്ചതെന്നും വ്യക്തമാകുന്നു.