തൃശൂർ എടത്തിരുത്തിയിെല പൈനൂരിൽ നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. വേനൽ കനത്തതോടെ കുടിവെള്ള പദ്ധതികൾ നോക്കുകുത്തികളായി. കിണറുകളിൽ ഉപ്പുവെള്ളം കലർന്നതും ദുരിതം ഇരട്ടിയാക്കി.
എടത്തിരുത്തി പഞ്ചായത്തിലെ പൈനൂരെന്ന തീരദേശ ഗ്രാമത്തിൽ വേനൽകാലമെത്തിയാൽ ഇതൊരു സ്ഥിരം കാഴ്ചയാണ്. കുടിവെള്ളം തേടി സ്ത്രീകളും കുട്ടികളുമെല്ലാം കിലോമീറ്ററുകളോളം അലയുന്നു. കനോലി കനാലിനോട് ചേർന്ന് കിടക്കുന്ന നൂറോളം കുടുംബങ്ങളുടെ അവസ്ഥയാണിത്.
പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ വഴിവക്കിലുണ്ടെങ്കിലും പലപ്പോഴും നോക്കുകുത്തിയാണ്. ഇടയ്ക്ക് നൂലിഴ പോലെ വരുന്ന വെള്ളത്തിനായി രാത്രി ഉറക്കമൊഴിച്ചും കാത്തിരിക്കണം. ഈ പ്രദേശത്തെ കിണറുകളിലെല്ലാം ഉപ്പുവെള്ളവും കലർന്നതോടെ നാട്ടുകാരുടെ നെട്ടോട്ടം ഇരട്ടിയായി.
നാട്ടിക ഫര്‍ക്ക ശുദ്ദജല വിതരണ പദ്ദതിയിലൂടെയാണ് ഈ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത്, എന്നാല്‍ പൈപ്പ് ലൈനില്‍ വേണ്ടത്ര മര്‍ദ്ദമില്ലാത്തതാണ് ഇവിടേയ്ക്ക് വെള്ളമെത്താതിന്ന് കാരണം. ജനപ്രതിനിധികളോട് പല തവണ പരാതി പറഞ്ഞെങ്കിലും പരിഹാരം മാത്രമില്ല.
പുതിയ കുടിവെള്ള പദ്ദതിക്കായി എം.പി ഫണ്ടില്‍ നിന്ന് 68 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. കുടിവെള്ളത്തിനായുള്ള നെട്ടോട്ടം മാത്രം തുടരുന്നു.