തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള പടിഞ്ഞാറെ മഠം കത്തിനശിച്ചു. 300 വർഷം പഴക്കമുള്ള മഠമാണു നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണം.
തടിയിൽ നിർമിച്ച തറവാട് പൂർണമായും അഗ്നിക്കിരയായി. നാലുകെട്ടായ മഠത്തിന്റെ മേൽക്കൂരയും തകർന്നു. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണു ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് തീപടർന്നത്. ക്ഷേത്രത്തിൽ ശീവേലി നടക്കുന്നതിനിടെയാണ് മഠത്തിന്റെ പടിഞ്ഞാറ് ഭാഗത്തു നിന്നും തീ ഉയർന്നത്. നാട്ടുകാർ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചു.
നാട്ടുകാരിൽ ചിലർ മഠത്തിനുള്ളിൽ കടന്ന് പാചക വാതക സിലിണ്ടറുകൾ പുറത്തേക്കു മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ തൊട്ടു പിന്നിലാണു മഠം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിലെയും കല്ലൂർക്കാട്ടെയും ആറ് അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകൾ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവരം അറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. നാശനഷ്ടം തിട്ടപ്പെടുത്തി വരുന്നതായി പൊലീസ് പറഞ്ഞു.