തൃശൂർ വടക്കാഞ്ചേരിയിൽ നാൽപ്പത് ടണ്ണിലേറെ നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നു. ഗുണമേൻമ കുറവാണെന്ന പേരിൽ സംഭരണത്തിൽ നിന്ന് സപ്ളൈകോ പിൻമാറിയതാണ് ഇരുന്നൂറിലേറെ കർഷകർക്ക് തിരിച്ചടിയായത്. സർക്കാർ കയ്യൊഴിഞ്ഞതോടെ കർഷകരെ ചൂഷണം ചെയ്ത് നിസാരവിലക്ക് നെല്ലെടുക്കാൻ സ്വകാര്യമില്ലുകളും നീക്കം തുടങ്ങി.
കൊയ്ത് കൊണ്ടുവരുന്ന നെല്ല് പാടവരമ്പത്തും വീട്ടിലുമൊക്കെയായി കൂട്ടിയിടുകയാണ്. വടക്കാഞ്ചേരി ഏങ്കക്കാട്ടെ ഇരുന്നൂറേക്കർ പാടശേഖരത്തെ നെല്ലാണ് ആഴ്ചകളായി ആർക്കുവേണ്ടാതെ കിടക്കുന്നത്.
അരിമണിക്ക് വലിപ്പവും തൂക്കവും കുറവാണെന്ന് പറഞ്ഞ് സർക്കാർ സംവിധാനമായ സപ്ളൈകോ പിൻമാറിയതോടെയാണ് നാല് ടണ്ണിലേറെ നെല്ല് എടുക്കാചരക്കായി മാറിയത്.
വെള്ളം കുറവാണ് തൂക്കം കുറയാനുള്ള കാരണമെന്നിരിക്കെ സർക്കാരും കയ്യൊഴിഞ്ഞതോടെ കൊയ്ത നെല്ലും നശിക്കുന്ന അവസ്ഥയായി. ഇതോടെ കുറഞ്ഞ വിലയ്ക്ക് നെല്ല് കൈക്കലാക്കാനുള്ള കുറുക്കുവഴി തേടി സ്വകാര്യമില്ലുടമകളുമെത്തി. കൃഷി ചെയ്യാൻ നിർബന്ധിക്കുന്ന കൃഷിമന്ത്രിയുടെ ജില്ലയ്ക്കാരാണ് കൃഷിചെയ്ത് പെരുവഴിയിലായ ഈ കർഷകർ.