റോഡ് സുരക്ഷാ വാരാചരണം തുടങ്ങുന്ന ദിനം തന്നെ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് കൊച്ചിയിൽ സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിൽ. എറണാകുളം ഗുരുവായൂർ സർവീസ് നടത്തുന്ന ആറ്റുപറമ്പിൽ ബസാണ് ഇടപ്പള്ളിക്ക് സമീപം അപകടമുണ്ടാക്കിയത്. ബസ് തടഞ്ഞിട്ട് നാട്ടുകാർ റോഡിൽ പ്രതിഷേധിച്ചതോടെയാണ് ബസ് കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയാറായത്.
എറണാകുളം ഗുരുവായൂർ സർവീസ് നടത്തുന്ന ആറ്റുപറമ്പിൽ ബസാണ് മരണപ്പാച്ചിലിനിടയിൽ ഇടപ്പള്ളി അമൃതസ്കൂളിനടുത്ത് അപകടമുണ്ടാക്കായിത്. കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ വലതുവശത്തെ നടപ്പാതയിലേക്കിറങ്ങിയ ബസ് എതിരെ വന്ന ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിരെ വന്ന വാഹനങ്ങൾ വെട്ടിച്ചുമാറ്റിയതിനാൽ വൻ അപകടം ഒഴിവായി. സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു. എന്നാൽ സ്ഥലത്തെത്തിയ ട്രാഫിക് പൊലീസുകാരൻ സർവീസ് തുടരാൻ ബസിനെ അനുവദിച്ചെന്നും തടസം സൃഷ്ടിച്ച നാട്ടുകാരെ വിരട്ടിയോടിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
എന്നാൽ പുറകേയെത്തിയ സ്വകാര്യ ബസും നാട്ടുകാർ തടഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി. മോട്ടോർവാഹന വകുപ്പിന് കൈമാറമെന്ന ഉറപ്പ് നൽകി അപകടമുണ്ടാക്കിയ ബസ് ചേരാനെല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഡ്രൈവറുടെ കാബിനിൽ വരെ യാത്രക്കാരെ ഇടിച്ചുകയറ്റി ബസുകൾ കൊച്ചിയിൽ മരണപ്പാച്ചിൽ നടത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.