മാനേജ്മെന്റും പ്രിൻസിപ്പലുമായുള്ള തർക്കത്തെ തുടർന്ന് തൊടുപുഴ ഗ്ലോബൽ പബ്ലിക് ഹൈസ്കൂളിലെ അധ്യയനം പ്രതിസന്ധിയിൽ. പ്രിൻസിപ്പലിനെ പുറത്താക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ മാനേജ്മെന്റ് പ്രതിനിധികളെ തടഞ്ഞുവെച്ചു.
സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ മാനേജ്മെന്റ് ഇടപ്പെടാൻ തൂടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുട്ടികളുടെ ഫീസ് കുത്തനെ ഉയർത്താനും അധ്യാപകരുടെ ശമ്പളം വെട്ടികുറയ്ക്കാനുമുള്ള മാനേജ്മെന്റ് തീരുമാനം പ്രിൻസിപ്പൽ തോമസ് കാപ്പൻ എതിർത്തു. ഇതോടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് പ്രിൻസിപ്പലിനെതിരെ മാനേജ്മെന്റ് കേസ് നൽകി. തെറ്റായ വാർത്തകൾ നൽകി അപകീർത്തിപെടുത്താനും ശ്രമം നടന്നു. ഇതോടെ പ്രിൻസിപ്പലിന് പിന്തുണയുമായി മാതാപിതാക്കളും വിദ്യാർഥികളും രംഗതെത്തി.
സ്കൂളിലെത്താതെ പഞ്ചായത്ത് ഓഫിസിൽ ചർച്ചയ്ക്കെത്തിയ മാനേജ്മെന്റ് അംഗങ്ങളെ മാതാപിതാക്കൾ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കെഎസ് യു, എഐഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും പിന്തുണയുമായെത്തിയതോടെ സ്ഥിതി വഷളായി. ഒടുവിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ശനിയാഴ്ചക്കകം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയതോടെയാണ് മാതാപിതാക്കൾ പിരിഞ്ഞുപോയത്.