നോട്ടുമാറ്റത്തെ വിമർശിച്ച എം.ടി. വാസുദേവൻ നായർക്കെതിരായ പ്രതിഷേധം ഏകാധിപത്യത്തിന്റെ സാംപിൾ വെടിക്കെട്ടെന്ന് സാഹിത്യകാരൻ എൻ. എസ്. മാധവൻ. ഹിറ്റ്ലറിന്റെ കാലത്ത് എഴുത്തുകാർക്ക് നേരിടേണ്ടി വന്ന അതേ അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലെന്നും അദേഹം തൃശൂരിൽ പറഞ്ഞു. എം.ടിക്ക് പിന്തുണയുമായി കോൺഗ്രസ് സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടി സാധാരണക്കാരെ ബാധിച്ചൂവെന്ന് അഭിപ്രായപ്രകടനത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കളിൽ നിന്ന് എതിർപ്പും വിമർശനവും നേരിടുന്ന എം.ടിയ്്ക്കുള്ള പിന്തുണ പ്രഖ്യാപിക്കലായിരുന്നു തൃശൂരിലെ സാംസ്കാരികസംഗമം. തൃശൂർ ഡി.സി.സിയാണ് സാഹിത്യ അക്കാദമിയിൽ കൂട്ടായ്മയൊരുക്കിയത്. എഴുത്തുകാരന്റെ അഭിപ്രായരൂപീകരണ ശക്തിയെ ഭയക്കുന്നവരാണ് എം.ടിക്കെതിരായ വിമർശനത്തിന് പിന്നിൽ. അഭിപ്രായത്തിന്റെ പേരിലെ വ്യക്തിഹത്യ കുതന്ത്രമാണ്. ഹിറ്റലറിന്റെ കാലത്തുമിതുണ്ടായിരുന്നു. ഏകാധിപത്യത്തിന് മുന്പുള്ള സാംപിൾ വെടിക്കെട്ടെന്നും എൻ.എസ്. മാധവൻ വിമർശനങ്ങളെ വിശേഷിപ്പിച്ചു. ഫാസിസ്റ്റ് നയങ്ങളെ കൂട്ടമായി ചെറുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. വേണു പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു.