തൃശൂരിൽ ഉത്രാളിക്കാവ് പൂരത്തിന്റെയും മച്ചാട് മാമാങ്കത്തിന്റെയും ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല. ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിന് സർവകക്ഷിയോഗത്തിലെടുത്ത ധാരണ ജില്ലാ ഭരണകൂടം ലംഘിച്ചതായി ആരോപണം. ദേവസ്വങ്ങളുടെയും ഫെസ്റ്റിവൽ കോർഡിനേഷൻ സമിതിയുടെയും നേതൃത്വത്തിൽ പ്രത്യക്ഷ സമരം പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ഇന്ന് ഉത്രാളിക്കാവിൽ ഉപവാസസമരം നടത്തും.
ജില്ലയിലെ പ്രശസ്തമായ ഉത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരത്തിന് ഇന്ന് കൊടിയേറും. കൊടിയേറ്റിന്റെ ഭാഗമായി നടത്താറുള്ള വെടിക്കെട്ടിന് ഇതുവരെ അനുമതി ലഭിച്ചില്ല. മച്ചാട് മാമാങ്കത്തിന്റെ ഭാഗമായി മണലിത്തറയിൽ നടത്തുന്ന വെടിക്കെട്ടിനുള്ള ഉപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ശക്തമായ പ്രതിഷേധവുമയി രംഗത്ത് വരാൻ ദേവസ്വങ്ങളും ഫെസ്റ്റിവൽ കോർഡിനേഷൻ സമിതിയും ഒരുങ്ങുന്നത്. വെടിക്കെട്ടും ആനഎഴുന്നെള്ളിപ്പും അടക്കം ഉത്സവാഘോഷങ്ങൾ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ ദിവസം കലക്ടറുടെ നേതൃത്വത്തിൽ സർവകക്ഷിയോഗംചേർന്നിരുന്നു.
നിയമപ്രകാരം സുരക്ഷിതത്വം ഉറപ്പാക്കി നടത്തുന്ന വെടിക്കെട്ടിനും എഴുന്നെള്ളിപ്പിനും അനുമതിയെന്നായിരുന്നു കലക്ടർ അറിയിച്ചത്. നിയമപ്രകാരം മാത്രമേ നടത്തൂവെന്ന് ദേവസ്വങ്ങളും ഉത്സവനടത്തിപ്പുകാരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ യോഗത്തിന്റെ തീരുമാനം ലംഘിച്ചുകൊണ്ടാണ് ഉത്രാളിക്കാവ് പൂരത്തിലും മച്ചാട് മാമാങ്കത്തിലെയും വെടിക്കെട്ടിന് അനുമതി നിഷേധിക്കുന്നതെന്നാണ് ഫെസ്്റ്റിവൽ കോർഡിനേഷൻ സമിതിയുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുന്നിൽ ഇന്ന് ഏകദിന ഉപവാസം നടത്തും. വിവിധ ദേവസ്വം പ്രതിനിധികളും ഫെസ്റ്റിവൽ കോർഡിനേഷൻ സമിതി അംഗങ്ങളും പങ്കെടുക്കും. തുടർന്ന് പ്രത്യക്ഷ സമരപരിപാടികൾ പ്രഖ്യാപിക്കാനുമാണ് ഒരുങ്ങുന്നത്.