തീവ്രപരിചരണ വിഭാഗവും ആംബുലൻസുമില്ലാതെ ഏലൂർ ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ ആശുപത്രി. ഇ.എസ്.ഐക്ക് മുൻപിലെ ഒാട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരാണ് അത്യാസന്നനിലയിലാകുന്ന രോഗികളുടെ ജീവൻരക്ഷകരാകുന്നത്.
അഞ്ചിലധികം സ്പെഷ്യലിസ്റ്റ് വിഭാഗവും, കിടത്തി ചികിൽസയും, ശസ്ത്രക്രിയാ തിയറ്ററുകളും എല്ലാം ഉണ്ട് ഉദ്യോഗമണ്ഡൽ ഇ എസ് ഐ ആശുപത്രിയിൽ. പക്ഷേ അത്യാവശ്യം വേണ്ട തീവ്രപരിചരണവിഭാഗവും ആംബുലൻസുമില്ല. ഗർഭിണികളെയടക്കം രാത്രിയെന്നോ പകലെന്നോ വ്യാത്യാസമില്ലാതെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും മറ്റും കൊണ്ട് പോകുന്നത് ഇക്കാണുന്ന ഒാട്ടോ ഡ്രൈവര്മാർ. ഇഎസ്ഐ അധികൃതരുടെ കെടുകാര്യസ്ഥതയോടെ ഏറ്റവും അമർഷം പുലർത്തുന്നതും ഇവർ തന്നെ.
ഇ.എസ്.ഐയിലെത്തുന്ന സാധാരണക്കാരായ രോഗികളോട് ഇവർ കൂലിക്കായി തർക്കിക്കാറുമില്ല.ഏലൂർ ഉദ്യോഗമണ്ഡൽ ഇ.എസ്.ഐയുടെ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന് നേരിട്ട് നിയന്ത്രണമില്ല. അതിനാൽ തന്നെയാണ് ചികിത്സാസൗകര്യവും അടിസ്ഥാനസൗകര്യവും മെച്ചപ്പെടുത്തണമെന്ന രോഗികളുടെ ആവശ്യം പരിഹരിക്കപ്പെടാതെ കാലങ്ങളോളം നിലനിൽക്കുന്നതും.