തൃശൂർ പഴയന്നൂരിനടുത്ത് പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് പരാതി. കോളജ് അധികൃരുടെ പീഡനത്തിൽ മനംനൊന്താണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സഹപാഠികളും ആരൊപിച്ചു. കോപ്പിയടി കണ്ടെത്തിയതാണ് അത്മഹത്യക്ക് കാരണമെന്നാണ് കോളജിന്റെ വിശദീകരണം.
പാമ്പാടിയിലെ നെഹ്റൂ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് കംപ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥിയും നാദാപുരം സ്വദേശിയുമായ ജിഷ്ണു പ്രണോയിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി പരീക്ഷ ആരംഭിച്ച വെള്ളിയാഴ്ച വൈകിട്ടാണ് ജിഷ്ണു മരിച്ചത്. കോളേജ് അധികൃതർ ജിഷ്ണുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്നും സമഗ്രമായ ,അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. മാനേജ്മെൻറ് പ്രതിനിധികളും ചില അധ്യാപകരും വിദ്യാർഥികളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ ആരോപണങ്ങൾ മാനേജ്മെന്റ് നിഷേധിച്ചു. കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ജിഷ്ണുവിന് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീൺ എന്ന അധ്യാപകൻ ജിഷ്ണുവിനെ പരസ്യമായി ശാസിച്ചിരുന്നു. പരീക്ഷ എഴുതാൻ സമ്മതിക്കാതെ ഓഫീസ് മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയതായും വിദ്യാർത്ഥികൾ പറയുന്നു. തിരിച്ച് ഹോസ്റ്റലിലെത്തിയ ശേഷമാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിഷേധം ശക്തമായതോടെ കൊളജിന് ഒരറിയിപ്പുണ്ടാകും വരെ അവധി പ്രഖ്യാപിച്ചു.