പഴയമൂന്നാറിൽ സർക്കാർ സ്കൂളിന്റെ ഭൂമി കയ്യേറി നിർമിച്ച ശുചിമുറി പൊളിച്ചു നീക്കി. ദേവികുളം ആർഡിഒയുടെ ഉത്തരവ് പ്രകാരമാണ് കയ്യേറ്റം ഒഴിപ്പിച്ചത്. റവന്യൂ അധികൃതർ നോട്ടിസ് നൽകിയിട്ടും കെട്ടിടം പൊളിച്ചു നീക്കാൻ തയ്യാറായിരുന്നില്ല.
ഭൂസംരക്ഷണ സേന പ്രവർത്തകരുടെ സഹായത്തോടെയാണ് സ്കൂൾ മുറ്റത്തെ കയ്യേറ്റം പൊളിച്ചു നീക്കിയത്. സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്ന് ദേവികുളം സബ് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ നിയമലംഘനം കണ്ടെത്തി. കെട്ടിടം ഉടൻ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് റിസോർട്ട് ഉടമയ്ക്ക് കത്തും നൽകി. ഉടമ ഇതിന് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു നടപടി.
ഒരാഴ്ച മുമ്പാണ് പഴയ മൂന്നാറിലെ സർക്കാർ സ്കൂളിന്റെ ഭൂമി കയ്യേറി റിസോർട്ടുടമ ശുചിമുറി നിർമിച്ചത്. റിസോർട്ടിന്റെ നവീകരണത്തിനെന്ന വ്യാജേന നിർമാണ സാമഗ്രികൾ ഇറക്കിയായിരുന്നു കയ്യേറ്റം. ശനി,ഞായർ ദിവസംകൊണ്ട് ശുചിമുറിയുടെ നിർമാണം പൂർത്തിയാക്കി. സ്കൂൾ അധികൃതർ പരാതി ഉന്നയിച്ചിട്ടും കെട്ടിടം പൊളിച്ചു നീക്കാൻ ഉടമ തയ്യാറായില്ല. ശുചിമുറി മാലിന്യവും സ്കൂൾ മുറ്റത്തെ ഓടയിലേക്ക് ഒഴുക്കിയതോടെയാണ് അധ്യാപകർ പരാതിയുമായി സബ് കലക്ടറെ സമീപിച്ചത്.