വിദ്യാർഥികളില്ലെന്ന കാരണത്താൽ മറയൂർ കുളച്ചിവയൽ ആദിവാസിക്കുടിയിലെ ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടാൻ നീക്കം. ഏഴ് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ഒരു വിദ്യാർഥി പോലുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സ്കൂളിലെ കുട്ടികൾക്കുള്ള അരിയും, പഠനോപകരണങ്ങളും, അധ്യാപികയുടെ ശമ്പളവും വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ചു.
കാന്തല്ലൂർ പഞ്ചായത്തിലെ കുളച്ചിവയൽ ആദിവാസി കോളനിയിൽ 2010ലാണ് ഏകാധ്യാപക വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ആദ്യ ബാച്ചിൽ പന്ത്രണ്ട് കുട്ടികൾ നാക്കുപ്പെട്ടിയിലെ സ്കൂളിലെത്തി. വണ്ണാംദുരൈ സ്കൂളിൽ പത്ത് വർഷത്തിലേറെ ജോലി ചെയ്ത ബിന്ധുവിനെ പുതിയ സ്കൂളിൽ അധ്യാപികയായി നിയമിച്ചു. നാല് കിലോമീറ്ററിലേറെ വനപാത താണ്ടി കാന്തല്ലൂരിലെ സ്കൂളിലെത്തേണ്ട ഗതികേടിൽ നിന്ന് കുട്ടികൾ ഇതോടെ മുക്തരായി. നിലവിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ ഏഴ് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായതോടെ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് കമ്യൂണിറ്റി ഹാളിലാണ്. സ്കൂൾ കെട്ടിടം പുതുക്കിപണിയണമെന്ന് നാട്ടുകാർ അപേക്ഷ നൽകിയതിന് പിന്നാലെയാണ് സ്കൂളിൽ കുട്ടികളില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. രണ്ട് മാസമായി അധ്യാപികയ്ക്ക് ശമ്പളവും കുട്ടികൾക്ക് ഉച്ചഭക്ഷണവും ഇല്ല.
അതേസമയം സ്കൂൾ പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി നാട്ടുകാരാണ് പരാതി നൽകിയതെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. ഈ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അധ്യാപിക സ്കൂളിൽ വരാറില്ലെന്നും. ആകെയുണ്ടായിരുന്ന ഒരു വിദ്യാർഥിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയതായി കണ്ടെത്തിയെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.