മൂലമറ്റം ∙ രാവിലെ 11നു മൂലമറ്റം ഗവ. വിഎച്ച്എസ്എസിൽ അപകടമണി മുഴങ്ങി. വിദ്യാർഥികളും അധ്യാപകരും സ്‌കൂളിൽനിന്നു പുറത്തേക്കു കുതിച്ചു. എല്ലാവരും ഓരോ ഗ്രൂപ്പായി തിരിഞ്ഞു. കണ്ടുനിന്നവർ ഒരു നിമിഷം പകച്ചുനിന്നു. ഇതിനിടെ മൂലമറ്റം ഫയർ സ്റ്റേഷനിലെ വാഹനം സൈറൺ മുഴക്കി ഗവ. വിഎച്ച്‌എസ്‌എസിലെത്തി. ഫയർ സ്റ്റേഷനിലേക്കു വിവരം തിരക്കി ഫോൺവിളികൾ. ഇതിനിടെ നാട്ടുകാരും വിവരം അറിയുന്നതിനായി ഓടിയെത്തി. മൂലമറ്റം ഗവ. വിഎച്ച്എസ്‌എസിലെ വിദ്യാർഥികൾക്കു ജില്ലയിലെ അഗ്നിശമനസേന നൽകിയ പരിശീലനത്തിന്റെ ഭാഗമായ മോക് ഡ്രിൽ ആയിരുന്നു ഇത്. ദേശീയ ഫയർ ആൻഡ് ഇവാക്യുവേഷൻ ഡ്രില്ലിന്റെ ഭാഗമായി മൂലമറ്റം ഗവ.വിഎച്ച്എസ്‌എസിൽ നടത്തിയിരുന്ന ഒരാഴ്ചത്തെ പരിശീലനത്തിനൊടുവിലാണു വിദ്യാർഥികൾക്കു വേണ്ടി മോക് ഡ്രിൽ നടത്തിയത്.
അപകടം ഉണ്ടാകുമ്പോൾ സ്വയം രക്ഷപ്പെടുന്നതിനും കൂടെയുള്ളവരെ രക്ഷിക്കുന്നതിനും ഉള്ള പരിശീലനത്തിന്റെ ഭാഗമാണ് ഇന്നലെ നടന്ന മോക് ഡ്രിൽ. തീയിൽ നിന്നും, ഭൂചലനമടക്കമുള്ള കെടുതികളിൽ നിന്നും ആൾക്കാരെ രക്ഷിക്കുന്നതിനു വേണ്ട പരിശീലനം നൽകുകയായിരുന്നു ഇതിന്റെ ലക്ഷ്യം. വിദ്യാർഥികളുടെ പ്രത്യേക ബാച്ച് രൂപീകരിച്ചായിരുന്നു പരിശീലനം. സ്‌കൂളിലെ 325 വിദ്യാർഥികൾക്കും 30 അധ്യാപക–അനധ്യാപകർക്കും പരിശീലനം നൽകി. അടിയന്തര സാഹചര്യങ്ങളിൽ നൽകുന്ന പ്രഥമ ശുശ്രൂഷ, അപകടത്തിൽ പെട്ടാൽ രക്ഷപ്പെടേണ്ട രീതി, സുഹൃത്തുക്കളെ രക്ഷിക്കേണ്ടത് എങ്ങനെ, വിവരം പെട്ടെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവയെല്ലാം വിദ്യാർഥികൾക്കു പരിശീലനത്തിനിടെ പഠിപ്പിച്ചുനൽകി. ദേശീയ ഫയർ ആൻഡ് ഇവാക്യുവേഷന്റെ ഭാഗമായി ജില്ലയിൽ ഒരു സ്‌കൂളിൽ ഒരാഴ്ചത്തെ പരിശീലനം നൽകുന്ന പരിപാടിയാണു മൂലമറ്റത്തു നടന്നത്.
ഇവിടത്തെ വിദ്യാർഥിനിയായിരുന്ന അനഘ വാഹനാപകടത്തിൽ പെട്ടപ്പോൾ മൂന്നു വിദ്യാർഥികൾ ബൈക്കിൽ ഹെൽമറ്റില്ലാതെ ഫയർ സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. 101ൽ വിളിച്ചാൽ ഇതിലും നേരത്തേ അപകടസ്ഥലത്ത് അഗ്നിശമനസേന എത്തുമെന്ന തിരിച്ചറിവില്ലാതിരുന്ന വിദ്യാർഥികളെ പരിശീലനത്തിലൂടെ അപകടത്തിൽ നിന്നു രക്ഷപ്പെടുന്നതിനും രക്ഷപ്പെടുത്തുന്നതിനും ഉള്ള സംവിധാനങ്ങളും പഠിപ്പിച്ചു. മൂലമറ്റം, തൊടുപുഴ ഫയർ സ്റ്റേഷനുകളുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. അഗ്നിശമനസേന ജില്ലാ ഓഫിസർ കെ.ആർ.ഷിനോയ്, കാഞ്ഞാർ സിഐ മാത്യു ജോർജ്, ഇ.ജി.ശശീന്ദ്രബാബു, ടി.കെ.അബ്ദുൽ അസീസ്, എം.വി.മനോജ്, ബൽജി വർഗീസ്, എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമനസേന, പൊലീസ്, ആരോഗ്യവകുപ്പ് എന്നീ വിഭാഗങ്ങൾ ഡ്രില്ലിൽ പങ്കെടുത്തു.