ആലപ്പുഴയില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് ജില്ലയിലെ എംഎല്‍എമാര്‍ക്ക് പരാതി. കലക്ട്രേറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ പോലും ഉദ്യോഗസ്ഥര്‍ അറിയിക്കാറില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കര്‍ക്കും ചീഫ്സെക്രട്ടറിക്കും പരാതി നല്‍കാനാണ് എംഎല്‍എമാരുടെ തീരുമാനം.
സർക്കാർ ചടങ്ങുകളിൽ എംഎൽഎമാർക്ക് ഉചിതമായ പങ്കാളിത്തം നൽകണമെന്നു ചട്ടമുണ്ട്. കേവലം ആശംസയല്ലാതെ പദവിക്ക് അനുയോജ്യമായ പ്രാതിനിധ്യം ചടങ്ങില്‍ നൽകണമെന്നാണു ചട്ടം. എന്നാൽ മിക്ക ചടങ്ങുകളിലും ആശംസ മാത്രമാണ് എംഎൽഎമാർക്കു ലഭിക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടന്ന മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങാണ് അവസാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎമാരായ എ.എം. ആരിഫിനും യു. പ്രതിഭാഹരിക്കും സീറ്റുകിട്ടിയത് വേദിയുടെ പിന്‍നിരയില്‍.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വെളിയിട വിസർജന വിമുക്ത പ്രഖ്യാപന ചടങ്ങുകളിലും അവഹേളിച്ചെന്ന് ഇവര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. കലക്ട്രേറ്റില്‍ നടക്കുന്ന പല ചടങ്ങുകളും അറിയിക്കാറില്ല. ചടങ്ങുകളുടെ മുന്‍നിര ഉദ്യോഗസ്ഥര്‍ കൈയ്യടക്കുന്നതിനെതിരെ നിയമസഭാ സ്പീക്കർ, ചീഫ് സെക്രട്ടറി, പ്രിവിലജ് കമ്മിറ്റി എന്നിവർക്ക് പരാതി നൽകാനാണ് തീരുമാനം. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇതു സംബന്ധിച്ചു ശ്രദ്ധ പുലർത്തുന്നില്ലെന്ന പരാതിയും എംഎഎല്‍മാര്‍ രഹസ്യമായി പങ്കുവയ്ക്കുന്നു.