തൃശൂർ പറപ്പൂക്കരയിൽ പത്താം ക്ളാസ് വിദ്യാർഥിനി പീഡനത്തിനിരയായി. അയൽവാസികളായ മധ്യവയസ്കനും ഇയാളുടെ മരുമകനും രണ്ട് വർഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇരുവരെയും പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ പറപ്പൂക്കര സ്വദേശി രാജനും ഇയാളുടെ മകളുടെ ഭർത്താവ് രാജുവുമാണ് അറസ്റ്റിലായത്. പത്താം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടിയെ രണ്ട് വർഷമായി ഇരുവരും പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിലാക്കിയിരുന്നു. പരിശോധന സമയത്ത് സംശയം തോന്നിയ ഡോക്ടർമാർ ചോദിച്ചതോടെയാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതോടെ പുതുക്കാട് പൊലീസ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയങ്ങളിലായിരുന്നു പീഡനം. പുറത്ത് പറഞ്ഞാൽ ഉപദ്രവിക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. അതിനാൽ ആരോടും പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പുതുക്കാട് സി.ഐ എസ്. പി. സുധീരന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.