മുണ്ടുമടക്കിക്കുത്തി പാടത്തിറങ്ങി ഇതര സംസ്ഥാന തൊഴിലാളികൾ കരുമാലൂരിലെ പാടങ്ങളിൽ ഇത്തവണയും പണിക്കിറങ്ങി. തുടർച്ചയായ ആറാം വർഷമാണു മുണ്ടകൻ കൃഷിയിൽ പൊന്നുവിളയിക്കാൻ ഇതരസംസ്ഥാനത്തൊഴിലാളികൾ വയലിലിറങ്ങിയത്.മലയാളികൾ മണ്ണിനെ ഏതാണ്ടു മറന്ന മട്ടാണ്. കൃഷിപ്പണിക്കു തൊഴിലാളികളെ കിട്ടാനില്ല. പാടത്തിറങ്ങി വെയിലുകൊണ്ടു പണിയെടുക്കാനും കൊയ്യാനും നാട്ടുകാർക്കു നേരമില്ലാതായതോടെ കൃഷി നടത്താൻ പുറംനാട്ടുകാർ തന്നെ വേണ്ടിവരുന്നു. അസം, ബംഗാൾ സ്വദേശികളാണു പാടശേഖരങ്ങളിലെ പണിക്കാരിൽ ഭൂരിഭാഗവും.
കരുമാലൂർ പഞ്ചായത്തിലെ 100 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ അൻപതിലേറെ ഇതരസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നു. യാതൊരു മടിയുമില്ല. ഉത്സാഹത്തോടെയാണു കൃഷി. ഞാറു നടുന്നതും വളം ഇടുന്നതും വരമ്പു വെട്ടുന്നതും ഇവർ തന്നെ. ചിലർ കൃഷിപ്പണി അറിയാവുന്നവരാണ്. അവർ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കും.നോട്ട് നിരോധനത്തെത്തുടർന്നു നിർമാണമേഖല മന്ദഗതിയിലായതോടെ അവരും ഇത്തവണ പാടത്തിറങ്ങി. അതിനാൽ, ഇക്കുറി ഇതരസംസ്ഥാന കർഷകരുടെ എണ്ണം കൂടുതലാണ്. ദിവസവും രാവിലെ 7.30നു കരുമാലൂർ ഷാപ്പുപടി കവലയിൽ തൊഴിലാളികളെത്തും. അവിടെനിന്ന് ആവശ്യക്കാർ കൃഷിയിടങ്ങളിലേക്കും മറ്റു ജോലികൾക്കും വിളിച്ചുകൊണ്ടുപോകും. സ്ഥിരമായി ഒരു കൃഷിയിടത്തിൽ പണിയെടുക്കുന്നവരും കൂട്ടത്തിലുണ്ട്.