എംജി സർവകലാശാല കലോൽസവത്തിന് ഈമാസം 20 ന് കോഴഞ്ചേരിയിൽ തിരിതെളിയും. പ്രതിഭകളുടെ പരിശീലനമുൾപ്പെടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നൂപുര 2017 എന്നാണ് മേളയ്ക്ക് പേരിട്ടിരിക്കുന്നത്. 20 ന് തുടങ്ങി 24 ന് അവസാനിക്കുന്ന മേളയിൽ മൂവായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും.
നൃത്തച്ചുവടുകളുടെയും പാട്ടിന്റെയും ഒരാഴ്ചക്കാലം നീളുന്ന രാപകലുകളാണ് ഇനി കോഴഞ്ചേരിയിൽ. പമ്പയുടെ തീരം കലകളുടെ കേളീയിടമായി മാറും. മേളയിൽ പങ്കെടുക്കുന്ന മൂവായിരത്തിലധികം പ്രതിഭകൾ പരിശീലനത്തിരക്കിലാണ്.
പത്തനംതിട്ട രണ്ടാംതവണയാണ് എംജി കലോൽസവത്തിന് ആതിഥ്യമരുളുന്നത്. ഏഴ് വേദികളിലായാണ് അഞ്ചുനാൾ നീളുന്ന കലാമാമാങ്കം. 72 മൽസരയിനങ്ങൾ പുതുനാമ്പുകളുടെ മാറ്ററിയാനുള്ള അവസരമാകും. മേളയ്ക്ക് മുന്നോടിയായി സെന്റ് തോമസ് കോളജിൽ നിന്നാംരംഭിക്കുന്ന വർണാഭമായ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
കോഴഞ്ചേരി പഞ്ചായത്ത് മൈതാനിയിലാണ് പ്രധാനവേദി. സെന്റ് തോമസ് കോളജിൽ അഞ്ച് വേദികളും തെക്കേമല എംജിഎം ഓഡിറ്റോറിയത്തിൽ ഒരു വേദിയുമാണ് ക്രമീകരിച്ചിട്ടുള്ളത്. കലോൽസവ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനം പൂർത്തിയായിട്ടുണ്ട്. കാണികളുടെ മികച്ച പങ്കാളിത്തം മേളയ്ക്കുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.