മറയൂർ ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ എട്ട് ശവകുടീരങ്ങൾ തകർത്തതായി പരാതി. മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തിന് ചുറ്റും മതിൽകെട്ടുന്ന ജോലി കരാറെടുത്ത കാരാറുകാരനാണ് ജെ.സി.ബി ഉപയോഗിച്ച് ശവകുടീരങ്ങൾ നശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നു.
കാരാർ ജോലിയിൽ ലാഭം വർദ്ധിപ്പിക്കുന്നതിനായി പൊതുശ്മശാനത്തിന്റെ ഭാഗത്തെ മണ്ണിടിക്കുമ്പോഴാണ് മൃതദേഹങ്ങൾ പുറത്തു വന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമീപകാലത്ത് അടക്കം ചെയ്തതുൾപെടെ എട്ടു ശവകുടീരങ്ങൾ തകർന്നു. കഴിഞ്ഞ ദിവസമാണ് ജെ.സി.ബി ഉപയോഗിച്ച് പൊതുശ്മശാനത്തിൽ പണികൾ നടത്തിയതും മൃതദേഹങ്ങൾ മണ്ണിടിക്കുന്നതിനിടെ പുറത്തായതും. ദുർഗന്ധം അനുഭവപെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ജെ.സി.ബി ഉപയോഗിച്ച് മൃതദേങ്ങൾ തോണ്ടി പുറത്തിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രതിക്ഷേധിച്ചു.
മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലവും പൊതുശ്മശാനവുമായി വേർതിരിക്കുന്നതിനായാണ് നാലുലക്ഷം രൂപ വിനിയോഗിച്ച് മതിൽ കെട്ടുവാൻ തീരുമാനിച്ചത്. ബാബുനഗർ , പുനരധിവാസകോളനി,പട്ടിക്കാട് , കരിമുട്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള എസ്.സി വിഭാഗത്തിൽ പെട്ടവരാണ് പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചു വരുന്നത്. രാഷ്ടീയ കക്ഷികളുടെ പ്രതിനിധികൾ നിർദ്ദേശിച്ച പ്രകാരം മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മണ്ണിട്ട് മൂടി. കരാറുകാരനെതിരെ കേസ് എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.