കുട്ടിക്കണ്ടുപിടിത്തങ്ങളുടെ കൗതുകക്കലവറയുമായി മലയാള മനോരമ യുവ മാസ്റ്റർമൈൻഡ് പ്രദർശനം തൃശൂരിൽ ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂൾ , കോളജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അമ്പത് പ്രോജക്ടുകളാണ് മൽസരാടിസ്ഥാനത്തിലുള്ള പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിജയികളെ നാളെ പ്രഖ്യാപിക്കും.
ആലപ്പുഴ മദർ സീനിയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ കണ്ടുപിടിച്ച സ്മാർട് ട്രാഫിക് കൺട്രോൾ സിസ്റ്റം. ഗതാഗതകുരുക്കും അപകടവും കുറക്കുകയാണ് ഇവരുടെ സ്വപ്നം. ഇനി കോട്ടയം ചങ്ങനാശേരി എസ്. ബി ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ രൂപകൽപന ചെയ്ത ഒരു വീൽചെയർ കാണാം. യാതൊരു ബുദ്ധിമുട്ടുമില്ലാതെ രോഗികളുമായി യാത്ര ചെയ്യാനും കാറിലും കസാരകളിലുമടക്കം മാറ്റിയിരുത്താനും സാധിക്കും.
ഇവയൊക്കെ സാംപിൾ മാത്രമാണ്. യാത്രക്കാരൻ ഫുട്ബോർഡിൽ നിന്ന് ബസ് സ്റ്റാർട്ടാകാത്ത യന്ത്രവും ഹൃദയാഘാത ലക്ഷണം മുൻകൂട്ടിയറിയുന്ന ഉപകരണവും തുടങ്ങി തെരുവ് നായ ഓടിക്കാനുള്ള സ്പ്രേവരെ തൃശൂർ ലുലു കൺവൻഷൻ ഹാളിലുണ്ട്. ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ ഉദ്ഘാടനം ചെയ്തു.
അമൽജ്യോതി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് കണ്ണപുഴ അധ്യക്ഷനായിരുന്നു. ടെക്നോപാർക് സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവൻ, എം.ജി യൂണിവേഴ്സിറ്റി പ്രഫസർ ഡോ. സാബു തോമസ്, കാലിക്കറ്റ് എൻ.ഐ.ടിയിലെ പ്രഫസർമാരായ ടി.വി. സുചിത്ര, പി.പി ദിവ്യ, അമൽ ജ്യോതി കോളജ് മാനേജർ ഫാ. ഡോ. മാത്യു പായിക്കാട് മലയാള മനോരമ അസോസിയേറ്റ് എഡിറ്റർ മാത്യൂസ് വർഗീസ്, സീനിയർ കോർഡിനേറ്റിങ് എഡിറ്റർ പി എ. കുര്യാക്കോസ് തുടങ്ങിയവർപങ്കെടുത്തു.