ചരിത്രത്തിന്റെ നിക്ഷേപങ്ങളിലേയ്ക്ക് വാതിൽ തുറന്ന് മാന്നാനം ആർക്കൈവ്സ്. ശതാബ്ദങ്ങൾ പഴക്കമുള്ള എഴുത്തോലകൾ മുതൽ ദശാബ്ദങ്ങൾ പഴക്കമുള്ള പുസ്തകങ്ങൾ വരെയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തിൽ വിരൽത്തുമ്പിലെത്തിച്ചരിക്കുന്നത്. മാന്നാനത്തെ സിഎംഐ ആശ്രമ ദേവലയത്തിലാണ് ഈ ചരിത്രശേഖരം.
സഭാ ചരിത്രത്തിനൊപ്പം ഭാരത്തിന്റെയും കേരളത്തിന്റെയും സാസ്കരിക പാരമ്പര്യത്തെ പുതുതലമുറയ്ക്ക് ആധുനിക സാങ്കേതി വിദ്യയുടെ സഹായത്താൽ പകർന്നു നൽകുകയാണ് ഇവീടെ. ഒമ്പതിനായിരത്തിൽപരം പുസ്തകശേഖരങ്ങളാണ് ആർക്കൈവ്സിൽ ഉള്ളത്. മലയാളത്തിന് പുറമെ സുറിയാനി, ഇംഗ്ലീഷ്, ലാറ്റിൻ, തമിഴ്, സ്പാനിഷ്, പോർച്ചുഗീസ് , ജർമ്മൻ ഭാഷകളിലെ ൈകയെഴുത്തുപ്രതികളും ശേഖരത്തിലുണ്ട്. 1555 മുതൽ 1947 വരെയുള്ള ചരിത്രഗ്രന്ഥങ്ങളാണ് അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നിടുന്നത്.
സിഎംഐ സഭയുടെ മാതൃഭവനമായ മാന്നാനം സെന്റ് ജോസഫ് ആശ്രമത്തിന്റെയും ബാംഗ്ലൂർ ക്രൈസ്റ്റ് സർവകലാശാലയുടെയും മേൽനോട്ടത്തിലാണ് ചരിത്രശേഖരം പൂർത്തിയാക്കിയത്.
വിശുദ്ധ ചാവറയച്ചൻ എഴുതിയ നാളാഗമങ്ങൾ, ഉദയം പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഫ്രാൻസിസ് റോസ് മെത്രാൻ തയ്യാറാക്കിയ റാസ കുർബാനയുടെ കൈയെഴുത്തുപ്രതി, സഭാ പണ്ഡിതനും എഴുത്തുകാരനുമായ പ്ലാസിഡ് സിഎംഐ അച്ഛന്റെ ആദ്യപപുസ്തകങ്ങൾ തുടങ്ങിയവയെല്ലാം ആർക്കൈവ്സിലുണ്ട്
ചരിത്രരേഖകളെ ഇത്തരത്തിൽ ക്രമീകരിച്ചതിന് പിന്നിൽ പതിനഞ്ചിലധികംപേരുടെ രണ്ടുവർഷക്കാലത്തെ മുഴുവൻ സമയ അധ്വാനവുമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങൾ കേടുകൂടാതെ സംരക്ഷിച്ചെടുത്തതിനൊപ്പം ഡിജിറ്റൽ സാങ്കേതിക വിദ്യയിലേയ്ക്ക് അതിനെ മാറ്റിയെടുക്കുകയും ചെയ്തത് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു
ചരിത്രഗവേഷകരെ ഉദ്ദേശിച്ചാണ് ആർക്കൈവ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഗവർണർ ജസ്റ്റിസ് പി.സദാശിവം വ്യാഴാഴ്ച ഉദ്ഘാടനം നിർവഹിക്കും. ചുരുക്കിപ്പറഞ്ഞാൽ ചരിത്രമുറങ്ങുന്ന മാന്നാനം കുന്നുകൾ വീണ്ടും ചരിത്രത്താളുകളിൽ ഇടംപിടിക്കുന്നു.